വീടിന്റെ മച്ചിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്- ഞെട്ടിപ്പിക്കുന്ന വീഡിയോ

ചന്ദാബുരി: വീടിന്റെ മച്ചിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പിന് കണ്ട് വിറച്ച് അയല്‍വാസികള്‍. തായ്ലന്‍ഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം. ആള്‍ത്താമസമില്ലാത്ത വീടിന്റെ മച്ചിന് മുകളില്‍ പതുങ്ങിയിരിക്കുകയായിരുന്നു പത്ത് അടിയോളം നീളമുള്ള പെരുമ്പാമ്പ്. ആസ്ബറ്റോസ് ഷീറ്റിട്ട വീടിന് മുകളിലൂടെ പാമ്പ് കയറുന്നത് കണ്ടാണ് അയല്‍വാസികള്‍ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചത്.

രക്ഷാപ്രവര്‍ത്തകരെത്തുമ്പോഴേക്കും പാമ്പ് മച്ചിന് മുകളിലെത്തിയിരുന്നു. ആദ്യം വീടിനുള്ളില്‍ നിന്ന് പാമ്പിനെ പിടികൂടാനായിരുന്നു രക്ഷാപ്രവര്‍ത്തകരുടെ നീക്കം. എന്നാല്‍ വിടവിലൂടെ പുറത്തേക്ക് ചാടാനാണ് പാമ്പ് ശ്രമിച്ചത്. ഒടുവില്‍ ആസ്ബറ്റോസ് പൊട്ടിച്ച ശേഷം പാമ്പിനെ വീടിനുള്ളിലേക്ക് തള്ളിയിട്ടാണ് പാമ്പിനെ പിടിച്ചത്. ചാക്കിനുള്ളിലേക്കാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇതിനെ പിന്നീട് വനമേഖലയിലേക്ക് തുറന്നുവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് തായ്‌ലന്‍ഡിലെ കടയുടെ മുന്നിലെ പടിയിലിരുന്നു വിശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുന്ന പാമ്പിന്റെ ദൃശ്യം വൈറലായിരുന്നു. വടക്കന്‍ തായ്ലന്‍ഡിലെ നാഖോണ്‍ സാവന്‍ പ്രവിശ്യയിലുള്ള പച്ചക്കറിക്കടയുടെ മുന്നിലാണ് സംഭവം നടന്നത്. കടയുടെ മുന്നിലെ പടിയിലിരുന്ന് മൊബൈല്‍ നോക്കുകയായിരുന്ന യുവതിയോട് ചേര്‍ന്ന് ഒരു നായയും കിടപ്പുണ്ടായിരുന്നു. കടയിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. കടയുടെ മുന്നിലൂടെ ഇഴഞ്ഞെത്തിയ പാമ്പ് കടയുടെ ഉള്ളിലേക്ക് കയറി ഷട്ടറിനിടയിലൂടെയാണ് വെളിയിലേക്ക് വന്നത്.

25 കാരിയായ വാറാഫോണ്‍ ക്ലിസ്രിയാണ് കാലുകള്‍ക്കിടയിലൂടെ ഇഴഞ്ഞെത്തിയ കൂറ്റന്‍ പാമ്പിനെ കണ്ട് ഭയന്നു വിറച്ചത്. വാറാഫോണ്‍ ഇരിക്കുന്നതിനു പിന്നിലൂടെയെത്തിയ പാമ്പ് കാലുകള്‍ക്കിടയിലൂടെ ഇഴഞ്ഞു താഴേക്കിറങ്ങുകയായിരുന്നു. കാലിലെന്തോ സ്പര്‍ശിക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് വാറാഫോണ്‍ പാമ്പിനെ കണ്ടത്. ഇവര്‍ പേടിച്ചുനിലവിളിച്ചതു കണ്ട് താഴെക്കിടന്നിരുന്ന നായയും വിരണ്ടുപോയി. ഭയന്ന പാമ്പും പടിക്കെട്ടിലൂടെ വേഗം താഴയെത്തി ഇഴഞ്ഞു നീങ്ങുകയും ചെയ്തു.യുവതിയുടെ നിലവിളികേട്ട് ജീവനക്കാരെത്തിയപ്പോഴേക്കും പാമ്പ് ഇഴഞ്ഞകന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News