ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് ക്യാംപ് അവസാനിക്കുന്നത് വരെ അവധി: തൃശ്ശൂ‍ർ കളക്ട‍ർ

തൃശ്ശൂർ: തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാംപ് അവസാനിക്കുന്നത് വരെ അവധി പ്രഖ്യാപിച്ച് തൃശ്ശൂർ കളക്ടർ. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2) (xxix) പ്രകാരം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ക്യാമ്പുകൾ അവസാനിക്കുന്ന വിവരം അതത് തഹസിൽദാർമാർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് ആവശ്യമായ ശുചീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സ്വീകരിക്കണം. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച സ്കൂളുകളിൽ ശുചീകരണം നടത്തേണ്ടതും കാടുപിടിച്ചിട്ടുണ്ടെങ്കിൽ അവ വെട്ടിത്തെളിക്കേണ്ടതും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നു ഉറപ്പാക്കേണ്ടതുമാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News