കോവിഡ് വ്യാപനത്തില്‍ ആശങ്കവേണ്ട,രാജ്യത്ത് ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് സംസ്ഥാനത്താണെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വീടിനുള്ളിലും പുറത്തും അതീവജാഗ്രത തുടരണമെന്ന് വീണാ ജോര്‍ജ് തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൂടിച്ചേരലുകളും, ബന്ധുഗൃഹസന്ദര്‍ശനവും ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. 18 വയസിന് താഴെയുളളവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കുട്ടികളെയും കൊണ്ട് പോകുന്ന ഷോപ്പിങ് ഒഴിവാക്കണം. കോവിഡിന്റെ വ്യാപനം തടയുന്നതിന് വേണ്ടി എല്ലാവരും വ്യക്തിപരമായ ഇടപെടല്‍ നടത്തണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്ത് ഏപ്രില്‍ പകുതിയോടെയാണ് രണ്ടാം തരംഗം ഉണ്ടായത്. മെയ് മാസത്തില്‍ ഒരു ദിവസം മാത്രമാണ് ടിപിആര്‍30 ശതമാനം ഉണ്ടായത്. അതിന് ശേഷം ഘട്ടംഘട്ടമായി ടിപിആര്‍ കുറയ്ക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 1536 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായത് ഒക്ടോബര്‍ മാസമായപ്പോള്‍ അത് ഏഴിരട്ടിയായി വര്‍ധിച്ചു. ഇത്തവണ ആരോഗ്യവകുപ്പ് നിരന്തരമായി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ഇന്നലെയും ഇന്നും സംസ്ഥാനത്ത് റെക്കോഡ് പരിശോധനയാണ് നടത്തിയത്. ഓരോ കേസും തിരിച്ചറിച്ചയുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് സംസ്ഥാനത്താണ്. കേരളത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ഐസിഎംആര്‍ തന്നെ അത് വ്യക്തമാക്കിയതാണെന്നും വീണാജോര്‍ജ് പറഞ്ഞു. ഏറ്റവും സത്യസന്ധവും സുതാര്യവുമായാണ് കേരളം കാര്യങ്ങള്‍ നടത്തിയത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് 70.24 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി വീണ ജോര്‍ജ്ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News