14കാരനെ ചുണ്ടില്‍ ചുംബിക്കുന്നതും തലോടുന്നതും കുറ്റകരമല്ല; അതിക്രമ കേസില്‍ ജാമ്യം നല്‍കി ബോംബെ ഹൈക്കോടതി

മുംബൈ: പതിനാലുകാരനായ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതും ലാളിക്കുന്നതും പ്രകൃതി വിരുദ്ധപീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് ചുമത്താന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. പതിനാലുകാരനെ ലൈംഗീകമായി ഉപദ്രവിച്ചെന്ന കേസിലാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് അനുജ പ്രഭുദേശായി അധ്യക്ഷയായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കുട്ടിയുടെ വൈദ്യപരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടില്ലെന്നും അതുകൊണ്ട് തന്നെ പ്രഥമ ദ്യഷ്ടിയാല്‍ കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ഒരു വര്‍ഷം മുമ്പ് കുട്ടിയുടെ പിതാവ് നല്‍കിയ പരാതി പ്രകാരം പ്രതി തടവില്‍ കഴിയുകയായിരുന്നു.

‘എഫ്‌ഐആറും കുട്ടിയുടെ മൊഴിയും പ്രഥമ തെളിവ് മാത്രമാണ്. എന്നാല്‍ ഐപിസി 377 വകുപ്പ് പ്രകാരം ഇത് പ്രഥമ ദൃഷ്ടിയാല്‍ തെളിവായി പരിഗണിക്കാന്‍ പറ്റില്ല’ ജഡ്ജ് പറഞ്ഞു. ഈ കേസില്‍ കുറ്റാരോപിതന്‍ ഒരു വര്‍ഷത്തോളം ശിക്ഷ അനുഭവിച്ചെന്നും കോടതി പറഞ്ഞു. പ്രതിയോട് 30,000 രൂപ കെട്ടി വയ്ക്കാനും കോടതി നിര്‍ദേശിച്ചു.

ഓണ്‍ലൈന്‍ ഗെയിം ആയ ‘ഒല പാര്‍ട്ടി’ കളിക്കുന്നതിന് റീ ചാര്‍ജ് ചെയ്യാന്‍ കുട്ടി, പിതാവ് അറിയാതെ പണം എടുത്ത് പ്രതിക്ക് നല്‍കിയെന്നും മുംബൈയിലെ ഇയാളുടെ ഷോപ്പ് സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. ഒരു ദിവസം ഇയാളുടെ അടുത്തെത്തിയപ്പോള്‍ കുട്ടിയെ ചുണ്ടില്‍ ചുംബിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും എഫ്‌ഐആറിലുണ്ട്.

പോക്‌സോ, ഐപിസി എന്നീ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിക്ക് ജാമ്യം കിട്ടുന്നതിന് ഏറെ പ്രായമുള്ള ഐപിസി 377 വകുപ്പാണ് പൊലീസ് ചുമത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News