ഉന്നാവ് കൂട്ടബലാത്സംഗ കേസ്; ബി.ജെ.പി മുന്‍ എം.എല്‍.എയ്ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: ഉന്നാവ് കൂട്ടബലാല്‍സംഗ കേസില്‍ ബി.ജെ.പി നേതാവും മുന്‍ എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം ശിക്ഷ. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് സെന്‍ഗാറിനെ കുറ്റക്കാരനെന്നു വിധിച്ചത്. 2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയില്‍ വരുന്നത്.

ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം, ആയുധങ്ങള്‍ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍, പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. ആദ്യം ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. മൊഴിയെടുക്കാനെത്തിയ സിബിഐയോട് അപകടത്തിന് പിന്നിലും തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറും കൂട്ടാളികളുമാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News