‘അയാം സോറി മമ്മീ, പപ്പാ…; കത്തെഴുതിവെച്ച് ഐഎഎസ് പരിശീലന വിദ്യാർഥി ജീവനൊടുക്കി

ന്യൂഡൽഹി: ജീവനൊടുക്കിയ ഐഎഎസ് പരിശീലന വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പ് ചർച്ചയാകുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിദ്യാർഥികളിൽ നിന്ന് വീട്ടുടമകൾ അമിത വാടക ഈടാക്കുകയാണെന്നും വ്യക്തമാക്കിയാണ് കുറിപ്പെഴുതിയ ശേഷം  ഡൽഹിയിലെ ഓൾഡ് രജീന്ദർ ന​ഗറിലെ താമസ സ്ഥലത്താണ് 26കാരിയായ അഞ്ജലി ​ഗോപ്നാരായൺ എന്ന പരിശീലന വിദ്യാർഥി ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ അലോക് ജില്ലക്കാരിയാണ് അഞ്ജലി. താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും കരകയറാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും അഞ്ജലി മാതാപിതാക്കൾക്കുള്ള കുറിപ്പിൽ വ്യക്തമാക്കി.

‘അയാം സോറി മമ്മീ, പപ്പാ’ എന്ന അഭിസംബോധനയോടെയാണ് കത്ത്  തുടങ്ങുന്നത്. വിദ്യാർഥികളിൽ നിന്ന് വാടകക്കാർ കൊള്ളയാണ് നടത്തുന്നതെന്നും ‌വാടക കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്നും അഞ്ജലി കത്തിൽ പറഞ്ഞു. ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. നിരവധി ചെറുപ്പക്കാരാണ് തൊഴിലിന് വേണ്ടി ബുദ്ധിമുട്ടുന്നത്. ആദ്യ അവസരത്തിൽ തന്നെ സിവിൽ സർവീസ് നേടണമെന്നായിരുന്നു എന്റെ സ്വപ്നം. പക്ഷേ എന്റെ മാനസികാരോ​ഗ്യം വളരെ മോശമാണ്. ആത്മഹത്യ പരിഹാരമല്ലെന്ന് അറിയാം. പക്ഷെ എന്റെ മുന്നിൽ മറ്റ് മാർ​ഗമില്ല. എന്നെ പിന്തുണച്ച അങ്കിളിനും ആന്റിക്കും നന്ദി’- അഞ്ജലി കുറിച്ചു.

നേരത്തെ, ഡൽഹിയിൽ ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികള്‍ മരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് ചര്‍ച്ചയായത്.  കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവിൽ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിൽ മൂന്ന് പേർ വെള്ളക്കെട്ടിൽ കുടുങ്ങി മരിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, വിളിക്കൂ 1056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News