വിഷ്ണുവും ദേവനന്ദയും ഏറെനാളായി അടുപ്പത്തിൽ,വീട്ടുകാർ അറിഞ്ഞില്ല;ബൈക്കിൽ എത്തിച്ച യുവാവിനെ ചോദ്യം ചെയ്തു

കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്ന് ഉച്ചയോടെയായിരുന്നു സംസ്‌കാരം. താമരശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദ, എകരൂല്‍ സ്വദേശി പരേതനായ ബാബുവിന്റെ മകന്‍ വിഷ്ണുലാല്‍ എന്നിവരാണ് മരിച്ചത്. പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു വിഷ്ണുലാല്‍.

വിഷ്ണുവും ദേവനന്ദയും അടുപ്പത്തിലായിരുന്നു. ഇരുവരുടെയും അമ്മവീടുകള്‍ കണ്ണാടിപ്പൊയിലിലാണ്. ഇവിടെ വച്ചാണ് ഇവര്‍ പരിചയത്തിലാകുന്നത്. ഇരുവരുടെയും അടുപ്പം വീട്ടുകാര്‍ക്ക് അറിയുമായിരുന്നില്ല. ഏപ്രില്‍ 19ന് പുലര്‍ച്ചെ മുതലാണ് ദേവനന്ദയെ കാണാതാകുന്നത്. തുടര്‍ന്ന് ദേവനന്ദയുടെ അച്ഛന്‍ പ്രാദേശിക നേതാവിന്റെ അടുത്തെത്തി കാര്യം പറഞ്ഞു, പൊലീസിലും പരാതി നല്‍കി.

പ്രാദേശിക നേതാവിന്റെ മകനാണ് പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നത്. അന്വേഷണത്തില്‍ യുവാവിനെയും കാണാനില്ലെന്ന് അറിഞ്ഞു. ഇരുവരുടെയും ഫോണ്‍ ട്രാക്ക് ചെയ്യാന്‍ പൊലീസിന് ആദ്യ ദിവസം സാധിച്ചെങ്കിലും പിന്നീട് കഴിഞ്ഞില്ല.

കണ്ണാടിപ്പൊയിലിലെ വിഷ്ണുവിന്റെ അമ്മവീടിന് തൊട്ടടുത്തുള്ള ഒഴിഞ്ഞുകിടന്ന വീട്ടില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു യുവാവാണ് ബൈക്കില്‍ ഇവരെ എത്തിച്ചത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ അവരെ വീട്ടിലാക്കി എന്നതിനപ്പുറം വിവരങ്ങള്‍ ഇയാള്‍ക്കും അറിയില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News