സഹോദരങ്ങൾ തമ്മില്‍ തര്‍ക്കം,കിടപ്പുരോഗിയായഅച്ഛനെ ഉപേക്ഷിച്ച് കടന്നു;പോലീസ് കേസെടുത്തു

കൊച്ചി: തൃപ്പൂണിത്തുറയില്‍ 70 വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ മകനെതിരേ കേസെടുത്ത് പോലീസ്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പാണ് അച്ഛനെ മകന്‍ വീട്ടില്‍ ഉപേക്ഷിച്ച് പോയത്. ഏരൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് അച്ഛന്‍ ഷണ്‍മുഖനെ ഉപേക്ഷിച്ച് പോയത്.

സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. മകന്‍ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികയെത്തുമ്പോള്‍ ഉപേക്ഷിച്ച അച്ഛനെ ഏറ്റെടുക്കാമെന്നുമാണ് പോലീസിനോട് വ്യക്തമാക്കിയത്.

ഡ്രൈവറായി ജോലി ചെയ്യുന്ന അജിത്തും ഭാര്യയും കുട്ടിയും പിതാവ് ഷണ്‍മുഖനുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. അജിത്ത് കിടപ്പുരോഗിയായ അച്ഛനെ നോക്കുന്നില്ലായെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തികപ്രശ്‌നം കാരണമാണ് അച്ഛനെ നോക്കാന്‍ സാധിക്കാത്തതെന്നാണ് പോലീസിനോട് അജിത്ത് വ്യക്തമാക്കിയത്. അജിത്തിന്റെ രണ്ട് സ?ഹോദരിമാരെ ഇവരുടെ വീട്ടില്‍ കയറാനോ അച്ഛനെ കാണാനോ അനുവദിച്ചിരുന്നില്ലെന്നും സഹോദരി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

സഹോദരങ്ങളുമായുള്ള തര്‍ക്കത്തില്‍ മുമ്പ് പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളതായി തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.വീട്ടില്‍ ആരോ ഉണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് അച്ഛനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വന്തമായി ഭക്ഷണം കഴിക്കാനോ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് വയോധികന്‍ ഉള്ളത്. 10 മാസങ്ങള്‍ക്കുമുമ്പാണ് ഇവര്‍ തൃപ്പൂണിത്തുറയില്‍ വാടകയ്‌ക്കെത്തിയത്. അജിത്തും വീട്ടുടമയുമായി വാടക തര്‍ക്കം നിലനിന്നിരുന്നു. വാടക നല്‍കാതായപ്പോള്‍ അജിത്തിനോട് വീട് ഒഴിയാന്‍ പറഞ്ഞിരുന്നുവെന്നും പിന്നാലെ പോലീസില്‍ പരാതിയും നല്‍കിയിരുന്നതായും വീട്ടുടമ പറയുന്നു.

ഇതിന് പിന്നാലെയാണ് വീട്ടിലെ സാധനങ്ങളെല്ലാം മാറ്റി അച്ഛനെ വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വീട് മാറിയിട്ടും വീട് മാറുന്നതിനായി രണ്ട് ദിവസത്തെ അവധികൂടി ഉടമയോട് ചോദിച്ചിരുന്നതായും വീട്ടുടമ പറഞ്ഞു.

പിതാവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലിയേറ്റീവ് കെയര്‍ അംഗങ്ങളെ വിവരമറിയിക്കുകയും അവരെത്തി അവശനിലയിലായിരുന്ന അച്ഛനെ പരിപാലിക്കുകയും ചെയ്തു. ഇതിന് ശേഷണാണ് ഇദ്ദേഹത്തെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News