ചരിത്രവിധി: രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ചു

ദില്ലി: രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ച് സുപ്രീംകോടതി (Supreme Court). ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124A ആണ് മരവിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 124 എ ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാരിന് തയ്യാറാക്കാമെന്നും കോടതി വ്യക്തമാക്കി. 

നിലവിൽ ജയിലിലുള്ളവർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. രാജ്യദ്രോഹ കേസുകളില്‍ 13000 പേര്‍ ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നുമായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News