അഞ്ചുലക്ഷത്തിലേറെ സിം കാർഡുകൾ ബ്ലോക്ക് ചെയ്തു,പാകിസ്താനിൽ അസാധാരണ നടപടി

ഇസ്‌ലാമാബാദ്: അഞ്ചുലക്ഷത്തിലേറെ സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് പാകിസ്താന്‍. 2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുടെ സിം കാര്‍ഡുകളാണ് ബ്ലോക്ക് ചെയ്തത്. ഫെഡറല്‍ ബോര്‍ഡ് ഓഫ് റെവന്യു പുറത്തിറക്കിയ ഇന്‍കം ടാക്‌സ് ജനറല്‍ ഓര്‍ഡര്‍ പ്രകാരമാണ് സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്. ഈ ഉത്തരവ് പ്രകാരം ഫെഡറല്‍ ബോര്‍ഡിനോ ഇന്‍ലാന്‍ഡ് കമ്മിഷണര്‍ക്കോ മാത്രമാണ് സിം കാര്‍ഡുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുക.

ഫെഡറല്‍ ബോര്‍ഡിന്റെ ഇന്‍കം ടാക്‌സ് ജനറല്‍ ഓര്‍ഡര്‍ മേയ് 15-ന് മുമ്പ് നടപ്പാക്കാന്‍ നേരത്തേ പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ ബോര്‍ഡിനും ടെലകോം ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഏകദേശം 24 ലക്ഷത്തോളം നികുതിദായകര്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല എന്നാണ് ഫെഡറല്‍ ബോര്‍ഡിന്റെ കണക്ക്. ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരില്‍ 506,671 പേരുടെ സിം കാര്‍ഡുകളാണ് ഇപ്പോള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്.

2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ ഉടന്‍ ബ്ലോക്ക് ചെയ്യപ്പെട്ട സിം കാര്‍ഡുകള്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന് ഫെഡറല്‍ ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതിനായി ഉപഭോക്താക്കള്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി ഫെഡറല്‍ ബോര്‍ഡ് ആവിഷ്‌കരിച്ച പുതിയ മാര്‍ഗമാണ് സിം കാര്‍ഡ് ബ്ലോക്കിങ്. കുറഞ്ഞ വരുമാനമുള്ളവരെയാണ് ഇതുവഴി പ്രധാനമായി ലക്ഷ്യമിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News