30 C
Kottayam
Friday, May 17, 2024

കോവാക്‌സിന്‍ സുരക്ഷിതമോ? വിശദീകരണവുമായി ഭാരത് ബയോടെക്

Must read

മുംബൈ:കോവാക്‌സിന് പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് കമ്പനി. കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിര്‍മാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്‌സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്.

പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്‌സിന്‍ വികസിപ്പിച്ചതെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികളുടെ ഭാ?ഗമായി ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്‌സിന്‍ കോവാക്‌സിനാണെന്നും കമ്പനി അവകാശപ്പെടുന്നു.

വാക്‌സിന് ലൈസന്‍സ് ലഭിക്കുന്ന പ്രക്രിയയുടെ ഭാഗമായി 27,000ത്തോളം വിഷയങ്ങളിലും വിശദമായ സുരക്ഷാ മാനദണ്ഡങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. കോവാക്‌സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുള്ളതാണെന്നും കമ്പനി വ്യക്തമാക്കി. കോവാക്‌സിന്‍ സംബന്ധിച്ച് രക്തം കട്ടപിടിക്കുക, ത്രോംബോസൈറ്റോപീനിയ, ടി.ടി.എസ്., വി.ഐ.ടി.ടി., പെരികാര്‍ഡൈറ്റിസ്, മയോകാര്‍ഡൈറ്റിസ് തുടങ്ങിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഭാരത് ബയോടെക് പറയുന്നു.

കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിക്ക് ഹ്രസ്വകാലയളവേ ഉള്ളുവെങ്കിലും ആളുകളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ആഘാതമുണ്ടായാല്‍ അത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുമെന്ന് കമ്പനിക്ക് അറിയാമായിരുന്നു. അതിനാല്‍ തന്നെ ഞങ്ങളുടെ എല്ലാ വാക്‌സിനുകളുടെയും പ്രഥാനശ്രദ്ധ സുരക്ഷിതത്വത്തിലായിരുന്നു.-ഭാരത് ബയോടെക് വ്യക്തമാക്കി.

മഹാമാരിക്കാലത്ത് ഇന്ത്യയില്‍ നല്‍കിവന്നിരുന്ന വാക്‌സിനുകളാണ് കോവിഷീല്‍ഡും കോവാക്‌സിനും. യു.കെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് ആസ്ട്രസെനെക്ക കമ്പനി അറിയിച്ചത്. ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമിന് കോവിഷീല്‍ഡ് കാരണമാകാമെന്നാണ് കമ്പനി മറുപടി നല്‍കിയത്.

എന്നാല്‍ അത്യപൂര്‍വമായി മാത്രമേ പാര്‍ശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആര്‍. മുന്‍ ശാസ്ത്രജ്ഞനായ ഡോ. രാമന്‍ ഗംഗാഖേഡ്കര്‍ പറഞ്ഞു. വാക്‌സിനെടുത്തവര്‍ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തു ലക്ഷത്തില്‍ ഏഴോ എട്ടോ വ്യക്തികളില്‍ മാത്രമാണ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം ഉണ്ടായേക്കാവുന്നതെന്നും അദ്ദേഹം പറയുന്നു.

വാക്‌സിന്റെ ആദ്യഡോസ് എടുക്കുമ്പോഴാണ് സാധ്യത കൂടുതലുള്ളത്, രണ്ടാമത്തേത് എടുക്കുമ്പോഴേക്കും വീണ്ടും കുറയുകയും മൂന്നാം ഡോസ് സമയമാകുമ്പോഴേക്കും തീരെ കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. വാക്‌സിന്റെ പാര്‍ശ്വഫലം ഉണ്ടാവുകയാണെങ്കില്‍ത്തന്നെ അത് ആദ്യ രണ്ടു മൂന്നു മാസത്തിനുള്ളില്‍ പ്രകടമാവുമെന്നും ഡോ. രാമന്‍ പറഞ്ഞു.

യു.കെയില്‍നിന്നുള്ള ജാമി സ്‌കോട്ട് എന്നയാളുടെ പരാതിക്കു പിന്നാലെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. 2021 ഏപ്രിലില്‍ വാക്‌സിന്‍ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്‌കത്തിന് തകരാര്‍ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനല്‍കിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാന്‍ കഴിയാതായെന്നും മൂന്നുതവണ താന്‍ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്.

തുടര്‍ന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്പിലെത്തിയ പരാതിയില്‍ വളരെ അപൂര്‍വമായ കേസുകളില്‍ ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമിന് കോവിഷീല്‍ഡ് കാരണമാകാമെന്ന് കമ്പനി മറുപടി നല്‍കിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേല്‍പ്പറഞ്ഞ വാക്‌സിനോ മറ്റേതെങ്കിലും വാക്‌സിനുകളോ സ്വീകരിച്ചില്ലെങ്കില്‍ക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്പനി പറയുകയുണ്ടായി. എന്നാല്‍, വാക്‌സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിട്ടുണ്ട്.

ശരീരത്തിന്റെ ചില ഭാ?ഗങ്ങളില്‍ രക്തം കട്ടപിടിക്കുകയും ഒപ്പം പ്ലേറ്റ്‌ലെറ്റുകള്‍ അപകടകരമായ രീതിയില്‍ കുറയുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. കാലുകള്‍, മസ്തിഷ്‌കം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കാം. കടുത്ത തലവേദന, വയറുവേദന, കാലുകളില്‍ വീക്കം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week