റവന്യൂ അല്ലെങ്കില്‍ കൃഷി; സി.പി.ഐയുടെ വകുപ്പുകളില്‍ നോട്ടമിട്ട് കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ റവന്യൂ, കൃഷി വകുപ്പുകള്‍ നോട്ടമിട്ട് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്. അഞ്ച് എംല്‍എമാരുള്ള പാര്‍ട്ടിക്ക് രണ്ടു മന്ത്രിസ്ഥാനം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. മന്ത്രിസ്ഥാനവും വകുപ്പും സംബന്ധിച്ച് സിപിഎം- കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച ഇന്നു നടക്കും.

രണ്ടു മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണയായി. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പിള്ളി എംഎല്‍എ എന്‍ ജയരാജ് എന്നിവര്‍ക്കു വേണ്ടിയാണ് കേരള കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. ഒരു മന്ത്രിസ്ഥാനമേ ലഭിക്കുകയുള്ളൂവെങ്കില്‍ റോഷി അഗസ്റ്റിനായിക്കും മന്ത്രി.

അതേസമയം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കോട്ടയത്തിന് മന്ത്രിയെ വേണമെന്ന ആവശ്യവും ശക്തമാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ ഇവയില്‍ ഏതെങ്കിലും ഒന്നും എന്ന നിര്‍ദേശം വന്നാലും കേരള കോണ്‍ഗ്രസ് സ്വീകരിക്കും.

അങ്ങനെയങ്കില്‍ റോഷി മന്ത്രിയും എന്‍ ജയരാജ് കാബിനറ്റ് റാങ്കോടു കൂടിയ അടുത്ത പദിവിയിലും എത്തും. റവന്യൂ, കൃഷി വകുപ്പുകളാണ് കേരള കോണ്‍ഗ്രസിന്റെ മനസ്സിലുള്ളത്. ഇവ കിട്ടിയില്ലെങ്കില്‍ പൊതു മരാമത്തിനു വേണ്ടിയും ശ്രമിക്കും.

റവന്യൂ, കൃഷി നിലവില്‍ സിപിഐയുടെ കൈവശമുള്ള വകുപ്പുകളാണ്. ഇവ കൈമാറുന്നതു സംബന്ധിച്ച് സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടോയെന്നു വ്യക്തമല്ല. പതിനേഴിന് എല്‍ഡിഎഫ് യോഗത്തിലായിരിക്കും മന്ത്രിസ്ഥാനവും വകുപ്പുകളും സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News