KeralaNews

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്താൻ ഭാര്യയുടെ വയറിൽ അരിവാളുകൊണ്ട് വെട്ടി; ഭർത്താവിന് ജീവപര്യന്തം

ലക്‌നൗ: ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്താൻ ഭാര്യയുടെ വയർ അരിവാളുകൊണ്ട് വെട്ടിമുറിച്ചയാൾക്ക് ജീവപര്യന്തം ശിക്ഷ. ഉത്തർപ്രദേശിലെ ബദാവുൻ സ്വദേശി പന്നാ ലാൽ എന്നയാളാണ് ഭാര്യയോട് ക്രൂരത കാട്ടിയതിന് ശിക്ഷിക്കപ്പെട്ടത്. 2020 സെപ്‌തംബർ മാസത്തിലാണ് ഇയാൾ ഭാര്യ അനിതയെ ഉപദ്രവിച്ചത്. 22 വർഷത്തോളമായി വിവാഹിതരായ ദമ്പതികൾക്ക് നാല് മക്കളാണുള്ളത്. നാലും പെൺകുട്ടികളാണ്. ആൺകുട്ടിയ്‌ക്ക് ജന്മം നൽകാത്തതിന് അനിതയുമായി പന്നാലാൽ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.

ദമ്പതികൾ തമ്മിലെ തർക്കം അറിയാവുന്ന അനിതയുടെ വീട്ടുകാർ ഇവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പന്നാ ലാൽ തർക്കം തുടർന്നു. അനിതയുമായുള്ള വിവാഹബന്ധം ഒഴിയുമെന്നും മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌ത് ആൺകുട്ടിയുടെ അച്ഛനാകുമെന്നും ഇയാൾ അനിതയെ ഭീഷണിപ്പെടുത്തി.

സംഭവദിവസം ഗർഭസ്ഥ ശിശു ആണോ പെണ്ണോ എന്ന പേരിൽ പന്നാ ലാൽ അനിതയുമായി വഴക്കുണ്ടാക്കി. കുട്ടിയേതെന്ന് കാണാൻ വയർ കീറുമെന്ന് പന്നാ ലാൽ ഭീഷണിപ്പെടുത്തി. തുടർന്ന് ഭാര്യയ്‌ക്ക് നേരെ ഇയാൾ വധഭീഷണി മുഴക്കി. എട്ട് മാസം ഗർഭിണിയായ അനിതയുടെ വയറിൽ പന്നാ ലാൽ വെട്ടി തുടർന്ന് ശരീരാവയവങ്ങൾ പുറത്തുവന്നുവെന്ന് അനിത കോടതിയെ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ പുറത്തിറങ്ങിയോടിയ അനിത അടുത്തുള്ള സഹോദരന്റെ കടയിലേക്ക് ചെന്നു. സഹോദരൻ വരുന്നത് കണ്ടതും പന്നാ ലാൽ ഓടി രക്ഷപ്പെട്ടു. പിന്നാലെ അനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും എട്ട് മാസം പ്രായമായ ആൺകുഞ്ഞ് മരിച്ചു. കോടതിയിൽ അനിതയുടെ മുറിവുകൾ വ്യാജമാണെന്നും തനിക്ക് ഭാര്യാ സഹോദരന്മാരോടുള്ള വസ്‌തുതർക്കമാണ് കേസിന് കാരണമെന്ന് പന്നാ ലാൽ വാദിച്ചെങ്കിലും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button