അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു

കൊടുങ്ങല്ലൂര്‍: അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു. ഫയര്‍ ഫോഴ്‌സിന്റെ ഇടപെടലിനെ തുടര്‍ന്ന് നഷ്ടത്തിന്റെ വ്യാപ്തി കുറഞ്ഞു. എറിയാട് ജി.കെ.വി.എച്ച് .എസ്.എസിന് സമീപം അധ്യാപകനായ യു. മുഹമ്മദ് റാഫിയുടെ വീട്ടിലാണ് സംഭവം.

ഇദ്ദേഹം കുടുംബസമ്മേതം വീട് അടിച്ചിട്ട് ബുധനാഴ്ച ആലപ്പുഴയില്‍ പോയതായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് പോലീസില്‍ വിവരം അറിച്ചത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.

തീപിടിത്തത്തില്‍ അടുക്കളയും ഗൃഹോപകരണങ്ങളും പുകയും കരിയും പിടിച്ച് നാശമായി. അടുത്തുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് തീ പിടിക്കാതിരുന്നത് വന്‍ അപകടം ഒഴിവാക്കിയതായും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.ബി. സുനിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ പി.എസ്. ശ്രീജിത്ത്, ദിലീപ്, ആര്‍. ശ്രീജിത്ത്, സിനില്‍ കുമാര്‍, ഹോംഗാര്‍ഡ് ജോണ്‍സന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുടുത്തു. കൊടുങ്ങല്ലൂര്‍ പോലീസും ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News