അമ്പരപ്പിക്കുന്ന സംവിധായകനാണ് പൃഥ്വിരാജ്, അദ്ദേഹത്തിനൊപ്പം ജോലിചെയ്യുന്നത് ശ്രമകരം; തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

കൊച്ചി:മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ലൂസിഫര്‍. പ്രിഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണിത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന് വേണ്ടി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ പ്രിഥ്വിരാജ് എന്ന സംവിധായകന് കീഴില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് നടൻ മോഹന്‍ലാല്‍. ഗലാട്ട പ്ലസിന്‌ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പൃഥ്വിരാജിനെ കുറിച്ച് വാചാലാനായത്.

അമ്പരിപ്പിക്കുന്ന സംവിധായകനാണ് പൃഥ്വിരാജ്. സിനിമ സാങ്കേതികതയെ കുറിച്ച് അദ്ദേഹത്തിന് നല്ല വ്യക്തതയുണ്ട്. അഭിനേതാക്കളെ കുറിച്ച് അയാള്‍ക്ക് നല്ല ബോധ്യമുണ്ട്. കഥാപാത്രത്തിന് അനുസരിച്ച് അദ്ദേഹം അഭിനേതാക്കളെ കൊണ്ട് അഭിനയിപ്പിച്ചെടുക്കും. വളരെയധികം അര്‍പ്പണബോധമുള്ള ഡയറക്ടറാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് ശ്രമകരമാണ്(പൊട്ടിചിരിക്കുന്നു). കഥാപാത്ര പൂര്‍ണ്ണതയ്ക്കായി അദ്ദേഹം ഏതറ്റം വരെയും പോവാന്‍ തയ്യാറാണ്. ആ സിനിമ മുഴുവന്‍ അദ്ദേഹത്തിന്റെ മനസിലുണ്ടാവും. അതുകൊണ്ട് തന്നെ കുറവുകള്‍ വരുത്താന്‍ അദ്ദേഹം ഒരുക്കമല്ല.- മോഹൻ ലാൽ പറഞ്ഞു.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തുകയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയിരിക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്ക് പുറമേ മായാ, സീസര്‍ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു. പല തവണകളായി പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു.

അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News