ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 66 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
മറുപടി ബാറ്റിങ്ങിൽ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഗില്ലിനൊപ്പം 46 റൺസ് കൂട്ടിച്ചേർത്ത ശേഷം ഓപ്പണർ രോഹിത് ശർമ (16) മടങ്ങി. ആറാം ഓവറിൽ രോഹിത് റണ്ണൗട്ടാവുകയായിരുന്നു. തുടർന്നെത്തിയ ഇഷാൻ കിഷനും (22 പന്തിൽ 34) ഗില്ലും ചേർന്ന് സ്കോർ മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഇവർ 70 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 13–ാം ഓവറിൽ കിഷനെ ബൗൾഡാക്കി റാഷിദ് ഖാൻ ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെയെത്തിയ ശ്രേയസ് അയ്യർക്ക് (12) ലഭിച്ച അവസരം മുതലാക്കാനായില്ല. ഇതോടെ ഇന്ത്യ 3 വിക്കറ്റിന് 142 റൺസ് എന്ന നിലയിലായി. എന്നാൽ അഞ്ചാമനായിറങ്ങിയ കെ.എൽ. രാഹുൽ (19 പന്തിൽ പുറത്താകാതെ 39) ഗില്ലിന് ശക്തമായ പിന്തുണ നൽകിയതോടെ ഇന്ത്യ ലക്ഷ്യത്തിലേക്ക് അനായാസം അടുത്തു. നാല് ഫോറും മൂന്ന് സിക്സറുമടങ്ങുന്നതായിരുന്നു രാഹുലിന്റെ വെടിക്കെട്ട് ഇന്നിങ്സ്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. 11 ഫോറും രണ്ട് സിക്സറുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ മാച്ച് വിന്നിങ് ഇന്നിങ്സ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 24.5 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ അവിശ്വസനീയ വെടിക്കെട്ട് സെഞ്ചുറിയാണ് (51 പന്തിൽ 102) അഫ്ഗാനെ മികച്ച സ്കോറിലെത്തിച്ചത്. താരം എട്ട് സിക്സറുകളും എട്ട് ഫോറുകളും പറത്തി. ഗുർബാസിന്റെ ഒമ്പതാം ഏകദിന സെഞ്ചുറിയാണിത്.
മത്സരത്തിന്റെ തുടക്കത്തിൽ അഫ്ഗാന്റെ അവസ്ഥ ദയനീയമായിരുന്നു. 4.3 ഓവറിൽ 26 റൺസ് എടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഇബ്രാഹിം സദ്രാൻ (1), സെദിഖുള്ള അടൽ (0), റഹ്മത്ത് ഷാ (3) എന്നിവർ നിരാശപ്പെടുത്തി. എന്നാൽ നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയെ (27) കൂട്ടുപിടിച്ച് ഗുർബാസ് 116 റൺസിന്റെ ശക്തമായ കൂട്ടുകെട്ടുണ്ടാക്കി അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ സെഞ്ചുറി തികച്ചയുടൻ ഗുർബാസിനെ നിതീഷ് കുമാർ റെഡ്ഡി ബൗൾഡാക്കി.
പിന്നീട് അഫ്ഗാൻ നിരയിൽ വിക്കറ്റ് ചോർച്ചയായിരുന്നു. അസ്മതുള്ള ഒമർസായ് (26) മാത്രമാണ് പിന്നീട് രണ്ടക്കം കണ്ടത്. മുഹമ്മദ് നബി (9), റാഷിദ് ഖാൻ (9), അള്ളാ ഗസൻഫാർ (0), സിയ ഉർ റഹ്മാൻ (4) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. മുഹമ്മദ് സലീം സാഫി (1) പുറത്താകാതെ നിന്നു. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച ഗുർനൂർ ബ്രാറും ഹർഷ ദുബെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റ് നേടി.
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ, ഗുർനൂർ ബ്രാർ, അർഷദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
അഫ്ഗാനിസ്ഥാൻ: ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), സെദിഖുള്ള അടൽ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുഹമ്മദ് സലീം സഫി, എ.എം. ഗസൻഫർ, സിയാ ഉർ റഹ്മാൻ ഷരീഫി.

