സുരേഷ് ഗോപിക്ക് അധികകാലം ബി.ജെ.പിയില്‍ തുടരാന്‍ സാധിക്കില്ലെന്ന് എന്‍.എസ് മാധവന്‍

കൊച്ചി: നടനും എം.പിയുമായ സുരേഷ് ഗോപിക്ക് അധികകാലം ബി.ജെ.പിയില്‍ തുടരാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണയുമായി സുരേഷ് ഗോപി കഴിഞ്ഞ ദിവസം രംഗത്തെത്തിയതിന് പിന്നാലെയാണ് എന്‍.എസ്. മാധവന്റെ ട്വീറ്റ്.

‘മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഒഴികെ സുരേഷ് ഗോപിയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നല്ലതാണ്. മനുഷ്യത്വം അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കുന്നു. സൈബര്‍ ആക്രമണം നേരിട്ട പൃഥ്വിരാജിനെ പിന്തുണച്ച് അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍താരവും രംഗത്തെത്തിയില്ല. വിഷമയമായ ആ സ്ഥലത്ത് അദ്ദേഹം അധികനാള്‍ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല’- എന്‍.എസ് മാധവന്‍ കുറിച്ചു.

പൃഥ്വിരാജിന് പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്ത് വന്നിരിന്നു. പൃഥിരാജിനെതിരെയുള്ള സൈബര്‍ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിന് പിന്തുണയുമായി സംഘടന എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം പൃഥ്വിരാജിനെ ലക്ഷ്യമിട്ട് വ്യാപകമായ സൈബര്‍ ആക്രമണം സോഷ്യല്‍മീഡിയയില്‍ നടന്നിരുന്നു.

എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ട്. ഈ സാഹചര്യത്തില്‍ നടന്‍ പൃഥ്വിരാജിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിക്കുന്നു.

ലക്ഷദ്വീപില്‍ പുതിയതായി ചുമതലയേറ്റ അഡ്മിനിസ്ട്രേര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ തീരുമാനങ്ങളാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ദ്വീപ് ജനതയുടെ അഭിപ്രായത്തെ മറികടന്നുള്ള പരിഷ്‌കാരങ്ങളെ എതിര്‍ത്ത് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് നേരെ സൈബര്‍ ആക്രമണമുണ്ടായത്.

ലക്ഷദ്വീപിലെ പരിഷ്‌കരണങ്ങള്‍ക്കെതിരെ വ്യാപക എതിര്‍പ്പാണ് കേരളത്തിലും ലക്ഷദ്വീപിലും ഉയരുന്നത്. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക രംഗത്തുള്ളവരും പരിഷ്‌കാരങ്ങള്‍ക്കെതിരെ രംഗത്തെത്തി. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News