അലൻ്റെയും താഹയുടെയും ജാമ്യം റദ്ദാക്കണം, എൻ.ഐ.എ ഹൈക്കോടതിയിൽ

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അലൻ, താഹ എന്നിവരുടെ മാവോയിസ്റ്റ് ബന്ധത്തിന് ശക്തമായ തെളിവുണ്ടെന്നാണ് എൻഐഎ വാദം.

പ്രതികൾക്ക് മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകൾ കണ്ടെത്തിയെന്നും അത് സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവയാണെന്നും അപ്പീലിൽ പറയുന്നു. ഈ രേഖകൾ പ്രഥമദൃഷ്ട്യാ ഗൗരവമേറിയതാണെന്ന് കോടതി സമ്മതിക്കുന്നുണ്ടെങ്കിലും തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണ കോടതിയ്ക്ക് തെറ്റുപറ്റി. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥയ്ക്ക് വഴി ഒരുക്കുകയും തെറ്റായ കീഴ്‌വഴക്കത്തിനു കാരണമാവുകയും ചെയ്യുമെന്നാണ് എന്‍ ഐഎ വാദം.

പ്രതികൾ തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായി എന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് എൻഐഎ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഹൈക്കോടതി അപ്പീൽ പരിഗണിക്കുന്നത് വരെ ഉത്തരവ് നടപ്പാക്കുന്നത് നിർത്തി വെക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടെങ്കിലും അതും വിചാരണ കോടതി അംഗീകരിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News