കാപ്പ കേസ് പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനടുത്ത്; കുമ്മാട്ടിക്കളിക്കിടെ കുത്തേറ്റ് യുവാവ് മരിച്ചു; തൃശൂരിനെ ഞെട്ടിച്ച് കുറ്റകൃത്യങ്ങള്‍

തൃശൂര്‍: ജില്ലയിൽ വിവിധയിടങ്ങളിലായി നടന്ന കത്തിക്കുത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കാപ്പ കേസ് പ്രതിയായ നെടുപുഴ സ്വദേശി വിഷ്ണു, കൊഴുക്കുള്ളി സ്വദേശി അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. അന്തിക്കാട് മുറ്റിച്ചൂരില്‍ നടന്ന കത്തിക്കുത്തിൽ പരിക്കേറ്റ നിമേഷ് ചികിത്സയിലാണ്.

തൃശൂര്‍ കണിമംഗലം കോവളം പാടത്തിന് സമീപം വെെകീട്ട് നാലരയോടെയാണ് വിഷ്ണുവിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. പാടത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിനടുത്തായി മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ നിലയിൽ കിടന്നിരുന്ന വിഷ്ണുവിനെ കൂര്‍ക്കഞ്ചേരി എലെെറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരിച്ച വിഷ്ണു നേരത്തെ കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. കുത്താനുപയോഗിച്ച കത്തിയുടെ കവര്‍ സംഭവ സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.

ഇതിന് ശേഷം വെെകീട്ടോടെയാണ് മൂർക്കനിക്കര വായനശാലയിലെ ഓണാഘോഷത്തിന്‍റെ ഭാഗമായി നടന്ന കുമ്മാട്ടിക്കളിക്കിടെ കൊഴുക്കുള്ളി സ്വദേശി അഖിലിന് കുത്തേറ്റത്. തുടർന്ന്, അഖിലിനെ തൃശൂര്‍ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം അന്തിക്കാട് മുറ്റിച്ചൂരിലും സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. പരിക്കേറ്റ നിമേഷ് തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിലാണ്. കണിമംഗലത്ത് കൊല്ലപ്പെട്ട വിഷ്ണുവിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News