‘ഞാൻ പോകുന്നു, അവനെയും കൂട്ടുന്നു’, മകന്‍റെ അവസാന വാക്കുകള്‍ വായിച്ച്‌ പൊട്ടിക്കരഞ്ഞ് സൈമണും സൂസനും

മാന്നാര്‍: “അപ്പയുടെയും അമ്മയുടെയും കാര്യത്തില്‍ വിഷമമുണ്ട്, മനസ് പതറിപ്പോയി, ഞാൻ പോകുന്നു..” ഏക മകന്റെ അവസാന വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഒരു കുറിപ്പില്‍ എല്ലാം എഴുതി മകൻ ജീവനൊടുക്കിയപ്പോള്‍ മാന്നാര്‍ പതിനൊന്നാം വാര്‍ഡില്‍ കുട്ടംപേരൂര്‍ ഗുരുതിയില്‍ വടക്കേതില്‍ കൃപാസദനം സൈമണ്‍-സൂസൻ ദമ്ബതികള്‍ക്ക് വേദനയാടാക്കാൻ കഴിയുന്നില്ല. എന്തിനീ കടുംകൈ ചെയ്‌തെന്ന് അലമുറയിട്ട് കരയുന്ന അവരുടെ കണ്ണീര്‍ നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സൈമണ്‍-സൂസൻ ദമ്ബതികളുടെ മകൻ മിഥുൻകുമാര്‍ (ജോണ്‍-34) സ്വന്തം മകനായ ഡല്‍വിൻ ജോണിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും.

ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. “ചെയ്യുന്നത് തെറ്റാണെന്നറിയാം ഞാൻ പോകുന്നു.. എന്നാലും അവനെയും കൂട്ടുന്നു. ഞങ്ങളെ ഒരുമിച്ച്‌ അടക്കണം. അപ്പയുടെയും അമ്മയുടെയും കാര്യത്തില്‍ വിഷമമുണ്ട്.. മനസ് പതറിപ്പോയി.. എന്നായിരുന്നു മിഥുന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങള്‍.

കുടുംബ പ്രശ്നങ്ങള്‍ നിലനിന്നുരുന്നുവെങ്കിലും ഇത്തരത്തിലൊരു ദുരന്തത്തിലേക്ക് എത്തിപ്പെടേണ്ട കാര്യങ്ങളൊന്നുമില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയ ശേഷമായിരുന്നു മിഥുന്റെ വിവാഹം.

തിരുവല്ല മിഷൻ ആശുപത്രിയില്‍ നേഴ്‌സായിരുന്ന റാന്നി നെല്ലിക്കമണ്‍ തൈപ്പറമ്ബില്‍ ജോണ്‍-ലത ദമ്ബതികളുടെ മകള്‍ സെലിൻ ആയിരുന്നു വധു. കഴിഞ്ഞ ജൂണിലായിരുന്നു മിഥുന്റെ ഭാര്യ സെലിൻ നേഴ്‌സിങ് ജോലിക്കായി സൗദിഅറേബ്യയിലേക്ക്‌ പോകുന്നത്. തുടര്‍ന്ന് റാന്നിയിലെ ഭാര്യ വീട്ടിലായിരുന്നു മിഥുനും മകനും കഴിഞ്ഞു വന്നിരുന്നത്.

തിരികെ വീട്ടിലേക്ക് വരികയാണെന്ന് പിതാവ് സൈമണെ അറിയിച്ചശേഷം മൂന്ന് മാസത്തിനുമുമ്ബാണ് കുട്ടംപേരൂരിലെ വീട്ടിലേക്ക് മിഥുനും മകനും എത്തിയത്. സംഭവത്തിന് തലേദിവസമായ ശനിയാഴ്ച രാത്രിയിലും മിഥുൻ ഭാര്യയുമായി സംസാരിക്കുകയും വീഡിയോ കോളിലൂടെ മകനെ കാണിച്ച്‌ കൊടുക്കുകയും ചെയ്തിരുന്നു.

പന്തളം ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സൈമണ്‍ ജോലി കഴിഞ്ഞ് രാവിലെ വരുന്ന വഴി ചെന്നിത്തല പുത്തുവിളപ്പടിക്ക് സമീപമുള്ള പള്ളിയില്‍ പ്രാര്‍ത്ഥനക്കു പോയ ഭാര്യ സൂസനെയും കൂട്ടി വീട്ടിലെത്തി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് മകനും കൊച്ചുമകനും മരിച്ച്‌ കിടക്കുന്നതായി കാണുന്നത്.

കിടപ്പു മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങിയ ഷോള്‍ പൊട്ടി നിലത്തുവീണ നിലയില്‍ മിഥുനും മകൻ കട്ടിലിലുമായി മരിച്ച്‌ കിടക്കുകയായിരുന്നു. മകനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിനു ശേഷം ഇരുകൈകളിലേയും ഞരമ്ബ് മുറിച്ച മിഥുൻ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News