KeralaNews

മുകേഷ്, നൗഷാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും, മേഴ്സിക്കുട്ടിയമ്മയ്ക്കും ഐഷാ പോറ്റിക്കും സാധ്യതമാത്രം; കൊല്ലത്ത് സി.പി.ഐ.എം സാധ്യതാ പട്ടികയായി

കൊല്ലം: കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി. എംഎല്‍എമാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും. ചവറയില്‍ ഡോ.സുജിത്ത് വിജയനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായിട്ടുണ്ട്. സുജിത്ത് വിജയന്റെ ചിഹ്നം സംബന്ധിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണ്.

കഴിഞ്ഞ തവണ കൊല്ലത്ത് സിപിഐഎം നാല് സീറ്റിലാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ചവറ കൂടി ഏറ്റെടുത്ത് അഞ്ച് സീറ്റില്‍ മത്സരിക്കും. കഴിഞ്ഞ തവണ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ ചവറ വിജയന്‍പിള്ളയാണ് മത്സരിച്ചത്. എന്നാല്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം പൂര്‍ണമായും സിപിഐഎമ്മില്‍ ലയിച്ചതിന് പിന്നാലെയാണ് അഞ്ച് സീറ്റിലും സിപിഐഎം മത്സരിക്കുന്നത്.

അതേസമയം, മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. മേഴ്സികുട്ടിയമ്മ മത്സരിക്കുന്നില്ലെങ്കില്‍ എസ്.എല്‍. സജികുമാറിനെയോ ചിന്താ ജെറോമിനേയോ മത്സരിപ്പിക്കണം. കൊട്ടാരക്കരയില്‍ കെ.എന്‍ ബാലഗോപാലിനെ മല്‍സരിപ്പിക്കണമെന്നാണ് ആവശ്യം. എം.എല്‍.എ ഐഷ പോറ്റിയുടെ പേരും പരിഗണനയിലുണ്ട്.

എന്നാല്‍ കുന്നത്തൂര്‍ സിപിഐഎം ഏറ്റെടുക്കില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടി അംഗമായ കോവൂര്‍ കുഞ്ഞുമോനെ തന്നെ കുന്നത്തൂരില്‍ പിന്തുണയ്ക്കും. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോവൂര്‍ കുഞ്ഞുമോനെ പുറത്താക്കിയ സാഹചര്യത്തില്‍ ഇടത് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നതെന്നാണ് സൂചന.

അതേസമയം, കണ്ണൂരില്‍ നിന്ന് തന്നെ താന്‍ മത്സരിച്ചേക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിലവില്‍ കണ്ണൂര്‍ കോണ്‍ഗ്രസ്-എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടകക്ഷികളോട് മാന്യത പുലര്‍ത്തുന്ന മുന്നണിയാണ് എല്‍ഡിഎഫ്. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ വന്നാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button