യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്ത് വന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

കഴിഞ്ഞ 11ന് കാലത്ത് എട്ടരയോടെയാണ് 43കാരനായ മാർട്ടിൻ അന്തോണി സ്വാമിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് സഹോദരൻ അടുത്തദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് അന്തോണി സാമിയുടെ ഉറ്റ സുഹൃത്ത് എ സെൽവ മുത്തു എന്ന സ്വാമികണ്ണിലേക്ക് എത്തുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ -കഴിഞ്ഞ പത്തിന് വൈകിട്ട് 5 മണിയോടെ മാർട്ടിൻ അന്തോണി സ്വാമിയും സ്വാമികണ്ണും കുളത്തിന് വക്കിലിരുന്ന് മദ്യപിച്ചു.

തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം കയ്യാങ്കളിയായി. ഇതിനിടെ അന്തോണിസ്വാമിയെ, സ്വാമികണ്ണ് കുളത്തിലേക്കു തള്ളിയിട്ടു. വീഴ്ചയിൽ കുളത്തിലെ കല്ലിൽ നെഞ്ചിടിച്ചു വീണതാണതാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് യുവാവിനൊപ്പം മദ്യപിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സ്വാമിക്കണ്ണിൽ എത്തിയത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തി ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ സ്വാമിക്കണ്ണിനെ റിമാൻഡ് ചെയ്ത് ചിറ്റൂർ സബ്ബ് ജയിലിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News