വടക്കൻ ഗാസയിൽ പ്രവേശിച്ച് ഇസ്രയേലി ടാങ്കുകൾ;കരയുദ്ധം ഉടന്‍

ടെല്‍ അവിവ്: ഹമാസിനെ തകര്‍ക്കുന്നതിനുള്ള കരയുദ്ധം ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എപ്പോള്‍ തുടങ്ങുമെന്നോ എങ്ങനെയാകും സൈനിക നീക്കമെന്നോ വെളിപ്പെടുത്താനാകില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ നെതന്യാഹു പറഞ്ഞു.

അതിനിടെ, ഇസ്രയേലി ടാങ്കുകള്‍ വടക്കന്‍ ഗാസയില്‍ പ്രവേശിച്ച് ടാങ്ക്‌വേധ മിസൈല്‍ ലോഞ്ച്പാഡുകളടക്കം തകര്‍ത്തുവെന്ന് ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡിഎഫ്) യെ ഉദ്ധരിച്ച് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. നടപടിക്കുശേഷം സൈനികര്‍ ഇസ്രയേലിലേക്കുതന്നെ മടങ്ങിയതായും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

‘നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഇസ്രയേലെന്ന് നെതന്യാഹു പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഹമാസിനെതിരായ യുദ്ധം. രണ്ട് ലക്ഷ്യങ്ങളാണ് മുന്നിലുള്ളത്. ഹമാസിന്റെ സൈനികശക്തിയടക്കം തകര്‍ക്കുക എന്നതും ഗാസയില്‍ ബന്ദികളാക്കിയവരെ തിരികെയെത്തിക്കുക എന്നതുമാണ് ലക്ഷ്യങ്ങളെന്ന്’ അദ്ദേഹം വ്യക്തമാക്കി.

‘യുദ്ധനീക്കം എപ്പോള്‍ തുടങ്ങുമെന്നോ, എങ്ങനെയാകുമെന്നോ, എത്രകാലം നീണ്ടുനില്‍ക്കുമെന്നോ വെളിപ്പെടുത്താനാവില്ല. സൈനികരുടെ ജീവന്‍ സംരക്ഷിക്കേണ്ടതുണ്ട് എന്നതിനാലാണത്. ഹമാസിലെ ഓരോരുത്തരും മരിച്ചവരാണ്. അവര്‍ ഭൂമിക്കടിയിലും മുകളിലും ഉണ്ടാകാം. ഗാസയ്ക്ക് പുറത്തോ ഉള്ളിലോ ആകാം. വിജയം നേടുന്നതിനായി ഇസ്രയേല്‍ 24 മണിക്കൂറും കഠിനമായി പ്രയത്‌നിക്കുകയാണ്. രാഷ്ട്രീയ പരിഗണനകളെല്ലാം മാറ്റിവച്ചുകൊണ്ടാണിത്. രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണിത്-നെതന്യാഹു പറഞ്ഞു

‘ആയിരക്കണക്കിന് തീവ്രവാദികളെ വധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. അടിയന്തര മന്ത്രിസഭയും സൈന്യവും സംയുക്തമായാണ് കരയുദ്ധത്തിന്റെ സമയം നിശ്ചയിച്ചത്‌


അവര്‍ നടത്തിയ കൊലപാതകങ്ങള്‍ക്കും ക്രൂരകൃത്യങ്ങള്‍ ആസൂത്രണം ചെയ്തവര്‍ക്കും കനത്ത വില നല്‍കേണ്ടിവരും – നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News