26 C
Kottayam
Friday, May 17, 2024

ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദം, ഇല്ലെങ്കിൽ ഒരു മാസത്തിനകം അറസ്റ്റ് ചെയ്യും: വെളിപ്പെടുത്തി അതിഷി

Must read

ന്യൂഡൽഹി: രാഷ്ട്രീയ ഭാവി സംരക്ഷിക്കാൻ ബിജെപിയിൽ ചേരാൻ ശക്തമായ സമ്മർദമുണ്ടെന്ന് വെളിപ്പെടുത്തി എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി രംഗത്ത്. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം താൻ അറസ്റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അതിഷി വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ഉടൻ തന്റെ വസതിയിൽ ഉൾപ്പെടെ റെയ്ഡ് നടത്തുമെന്ന സൂചന ശക്തമാണെന്നും അതിഷി പറഞ്ഞു.

അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചതെന്നും അതിഷി വെളിപ്പെടുത്തി. തന്റെ വസതിയിലും ബന്ധപ്പെട്ട സ്ഥലങ്ങളിലും ഉടൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ് ഉണ്ടാകും. തന്നെയും സൗരവ് ഭരദ്വാജ്, ദുർഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും അതിഷി വെളിപ്പെടുത്തി

‘ഒരു അടുത്ത സുഹൃത്തു വഴി ബിജെപിക്കാർ എന്നെ സമീപിച്ചിരുന്നു. രാഷ്ട്രീയ ഭാവി സംരക്ഷിക്കണമെങ്കിൽ ബിജെപിയിൽ ചേരണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഒരു മാസത്തിനകം ഇ.ഡി എന്നെ അറസ്റ്റ് ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, അടുത്ത രണ്ടു മാസത്തിനുള്ളിൽ നാല് എഎപി നേതാക്കൾ അറസ്റ്റിലാകും. സൗരഭ് ഭരദ്വാജ്, അതിഷി, ദുർഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയാണ് അവർ നോട്ടമിടുന്നത്.’’ – അതിഷി പറഞ്ഞു.

‘‘ഇന്നലെ എന്റെയും സൗരഭ് ഭരദ്വാജിന്റെയും പേര് ഇ.ഡി കോടതിയിൽ പരാമർശിച്ചിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇ.ഡിയുടെയും സിബിഐയുടെയും പക്കലുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതിയിൽ ഞങ്ങളുടെ പേരുകൾ പ്രതിപാദിച്ചിരിക്കുന്നത്. ഈ മൊഴി ഇ.ഡിയുടെയും സിബിഐയുടെയും കുറ്റപത്രത്തിലുണ്ട്.

എന്നിട്ടും ഈ മൊഴി ഇപ്പോൾ ഉന്നയിക്കുന്നതിനു പിന്നിൽ എന്താണ്? അരവിന്ദ് കേജ്‍രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയിൻ എന്നിവരെ ജയിലിലടച്ചിട്ടും ആംആദ്മി പാർട്ടി ഇപ്പോഴും ഒറ്റക്കെട്ടായി ഐക്യത്തോടെ തുടരുന്നുവെന്ന് ബിജെപിക്ക് മനസ്സിലായി. ഇനി ആംആദ്മി പാർട്ടിയുടെ അടുത്ത തലത്തിലുള്ള നേതാക്കളെ ജയിലിൽ അടയ്ക്കാനാണ് അവരുടെ നീക്കം’ – അതിഷി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week