![](https://breakingkerala.com/wp-content/uploads/2024/05/soji-beaten-wife.jpg)
തിരുവനന്തപുരം: ഭാര്യയെ കാട്ടിനുള്ളിൽ എത്തിച്ചശേഷം കാൽമുട്ടുകൾ ചുറ്റികകൊണ്ട് അടിച്ചുതകർത്തു. അതുകൊണ്ടും അരിശം തീരാതെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് പാലോടിന് സമീപത്താണ് കൊടുംക്രൂരത അരങ്ങേറിയത്. മാരകമായി പരിക്കേറ്റ മൈലമൂട് സ്വദേശി ഗിരിജാ ഷൈനി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒന്നരവർഷമായി പിരിഞ്ഞുകഴിയുകയായിരുന്നു ദമ്പതികൾ. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഗിരിജയെ സോജി ഫോൺവിളിച്ചുവരുത്തിയത്. ഇതുവിശ്വസിച്ച് ഗിരിജ എത്തുകയായിരുന്നു. തുടർന്ന് കൂടുതൽ സംസാരിക്കാനെന്നുപറഞ്ഞ് കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ക്രൂരമായി മർദ്ദിക്കുകയും ഒളിച്ചുവച്ചിരുന്ന ചുറ്റികകൊണ്ട് കാൽ മുട്ടുകൾ തകർക്കുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന മൂർച്ചയേറിയ വെട്ടുകത്തികൊണ്ട് മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണം കഴിഞ്ഞ് ഗിരിജയെ വനത്തിൽ ഉപേക്ഷിച്ചശേഷം സോജി മുങ്ങി.
വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിനുള്ളിൽ എത്തിയവർ നിലവിളികേട്ട് നടത്തിയ പരിശോധനയിലാണ് ഗിരിജയെ കണ്ടെത്തിയത്. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസാണ് കാലുകൾക്കും തലയ്ക്കും പരിക്കേറ്റ ഗിരിജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പാങ്ങോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
അതിക്രൂരമായി ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. ചോദ്യംചെല്ലൽ പൂർത്തിയാവുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തവരുമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണവും ആരംഭിച്ചു.