CrimeKeralaNews

ഓണ്‍ലൈന്‍ തട്ടിപ്പ്; എഞ്ചിനിയര്‍ക്കും ബാങ്ക് മാനേജര്‍ക്കും ലക്ഷങ്ങൾ നഷ്ടമായി

തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെയര്‍ ട്രേഡിങ് ലാഭം, ഓണ്‍ലൈന്‍ ജോലി എന്നീ വാഗ്ദാനങ്ങള്‍ നല്‍കി കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. മണ്ണന്തല സ്വദേശിയായ ഗവ. എഞ്ചിനിയറും തിരുവല്ലം സ്വദേശിയായ ബാങ്ക് മാനേജറുമാണ് കബളിപ്പിക്കപ്പെട്ടത്. എഞ്ചിനിയര്‍ക്ക് 7.70 ലക്ഷം രൂപയും ബാങ്ക് മാനേജര്‍ക്ക് ഏഴുലക്ഷം രൂപയുമാണ് നഷ്ടമായത്. രണ്ടു പേരുടെയും പരാതികളില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലെ വ്യാജ വാട്സാപ്പ് ഗ്രൂപ്പില്‍ എഞ്ചിനിയറുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം കിട്ടുമെന്നായിരുന്നു എഞ്ചിനിയര്‍ക്കു നല്‍കിയ വാഗ്ദാനം. അംഗീകൃത ഷെയര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

മൊബൈല്‍ ഫോണില്‍ ട്രേഡിങ് ആപ്പ് ആണെന്ന് പറഞ്ഞ് ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ആദ്യമൊക്കെ പണം കിട്ടിയതോടെ എഞ്ചിനിയര്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങി. എന്നാല്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അക്കൗണ്ടില്‍നിന്ന് 7.70 ലക്ഷം രൂപ നഷ്ടമായിരുന്നു.

ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ് ബാങ്ക് മാനേജര്‍ തട്ടിപ്പുകാരുടെ വലയിലായത്. ബിറ്റ് കോയിനില്‍ ബാങ്ക് മാനേജരെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചു. പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button