രഹ്നയുടെ മാറിലല്ല അശ്ലീലം,കാണുന്നവരുടെ കണ്ണില്‍,അശ്ലീലം കണ്ടവരാണ് കുറ്റക്കാര്‍,രഹ്ന ഫാത്തിമയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ്

കൊച്ചി: സ്വന്തം നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരിപ്പിച്ച സംഭവത്തില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് എത്തിയെങ്കിലും രഹ്നയെ കണ്ടെത്താനാവാതെ മടങ്ങി.ഒളിവിലാനെന്ന് പോലീസ് പറയുമ്പോഴും ചാനല്‍ചര്‍ച്ചയില്‍ സജീവമായിരുന്നു രഹ്ന.

റെയ്ഡ് നടത്തി വീട്ടില്‍ നിന്നും ബ്രഷ്,ലാപ്‌ടോപ്പ് തുടങ്ങിയ സാമഗ്രികള്‍ പിടിച്ചെടുത്തതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രഹ്നയുടെ പങ്കാളി മനോജ് രംഗത്തെത്തി.തീവ്രവാദികളെ പിടികൂടാനെന്ന് രീതിയിലുള്ള സന്നാഹങ്ങളോടെയാണ് എത്തിയതെന്ന് മനോജ് ആരോപിയ്ക്കുന്നു.

രണ്ടു ജീപ്പ് പോലീസാണ് വീട്ടിലെത്തിയത് മനോജ് ശ്രീധര്‍ പറയുന്നു. കുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തീരുമാനിച്ചിട്ടില്ല. രഹനയുടെ ശരീരത്തെയാണ് ഒരു വിഭാഗം ആളുകള്‍ ഭയക്കുന്നത്. ഒരു സ്ത്രീയുടെ മാറിലല്ല, അത് കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. അതില്‍ അശ്ലീലം കണ്ടവരാണ് കുറ്റക്കാര്‍. അടുത്ത ദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് തീരുമാനം, ഭര്‍ത്താവ് മനോജ് പറഞ്ഞു.കുഞ്ഞുങ്ങള്‍ ചിത്രം വരയ്ക്കുന്ന സാധനങ്ങളാണ് കണ്ടുകെട്ടിയത്.

കേസുമായി ഒരു ബന്ധവുമില്ലാത്ത തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലാപ്‌ടോപ് വരെ പോലീസ് എടുത്ത് കൊണ്ടുപോയി. ശബരിമല വിഷയത്തില്‍ ഇത്ര നാളായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റം കണ്ടു പിടിക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്. അന്ന് പിടിച്ചെടുത്ത ഫോണ്‍ ഇതുവരെ തിരികെ കിട്ടിയിട്ടില്ല. മാനുഷിക പരിഗണനയിലെങ്കിലും തന്റെ ലാപ്‌ടോപ് തിരികെത്തരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പോലീസ് തയാറായില്ലെന്നും മനോജ് പറഞ്ഞു.

ഇതിനിടെ വിഷയത്തില്‍ പ്രതികരണവുമായി രഹ്നയും രംഗത്തെത്തി. മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ച് പോകാനോ ഉദ്ദേശിക്കുന്നില്ല. നഗ്നത പ്രദര്‍ശിപ്പിച്ച് വരുമാനമുണ്ടാക്കുകയായിരുന്നില്ല ലക്ഷ്യം. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് ദൃശ്യങ്ങള്‍ യൂ ടൂബിലിട്ടതെന്നും രഹ്ന പറയുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രഹന മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയെ കൊണ്ട് തന്റെ അര്‍ദ്ധനഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് കേസ്. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News