ആകെ കിട്ടിയത് ഏഴു വോട്ട്; വോട്ടര്‍മാര്‍ക്ക് നല്‍കിയ പണവും സമ്മാനങ്ങളും തിരികെ വാങ്ങിച്ച് തോറ്റ സ്ഥാനാര്‍ത്ഥി

നിസാമാബാദ്: തെരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് പ്രചാരണ സമയത്ത് സമ്മാനിച്ച പണവും സമ്മാനങ്ങളും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. പാസം നിര്‍സിംലൂ എന്ന സ്ഥാനാര്‍ത്ഥിയാണ് തോല്‍വിയെ തുടര്‍ന്ന് ജനങ്ങളോട് താന്‍ നല്‍കിയ സമ്മാനങ്ങള്‍ തിരിച്ചു തരാന്‍ ആവശ്യപ്പെട്ടത്. ഇന്ദല്‍വായി ഗ്രാമത്തിലെ സഹകരണ തെരഞ്ഞെടുപ്പിലാണ് ഇദ്ദേഹം മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ഈ സ്ഥാനാര്‍ത്ഥി പദയാത്ര സംഘടിപ്പിക്കുകയും വോട്ടര്‍മാരുടെ വീടുകളിലെത്തി താന്‍ തന്ന സമ്മാനങ്ങളും തിരിച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നു.

സമ്മാനമായി പണം സ്വീകരിച്ച ചില ആളുകള്‍ ആ പണത്തില്‍ കുറച്ചൊക്കെ തിരിച്ചു നല്‍കി. എന്നാല്‍, മറ്റു ചിലര്‍ ഒന്നും നല്‍കാനും കൂട്ടാക്കിയില്ല. ഇന്ദല്‍വായി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ പാസം നിര്‍സിംലുവിന് ഏഴ് വോട്ടുമാത്രമാണ് ലഭിച്ചത്. 98 പേരാണ് ആകെ വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ വിജയിക്ക് 79 വോട്ട് ലഭിച്ചു. മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാര്‍ക്കെല്ലാം ഓരോ സാരിയും ഇതിന് പുറമേ ഓരോ വോട്ടിനും മൂവായിരം രൂപയും മദ്യവും ഉള്‍പ്പെടെ നര്‍സിംലു നല്‍കിയിരുന്നു. ഡെക്കാന്‍ ക്രോണിക്കിളാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News