മഞ്ഞുമ്മൽ ബോയ്സ് വഞ്ചന കേസ്‌: നിർമാതാക്കളായ സൗബിൻ്റെയും ഷോൺ ആൻ്റണിയുടേയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: വഞ്ചനാക്കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഇവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് എറണാകുളം മരട് പോലീസാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്.

പണം മുടക്കി സിനിമയുടെ നിർമാണത്തിൽ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയിലായിരുന്നു കോടതിയുടെ നടപടി. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.

സിനിമയുടെ നിർമാണത്തിനായി ഏഴുകോടി രൂപ താൻ മുടക്കിയതായി പരാതിക്കാരനായ സിറാജ് പറയുന്നു. ഷോൺ ആന്റണിയുടെ ഉടമസ്ഥതയിൽ കടവന്ത്രയിൽ പ്രവർത്തിക്കുന്ന പറവ ഫിലിംസ് കമ്പനി മുഖേനയാണ് പണം നിക്ഷേപിച്ചത്. മുടക്കുമുതലും ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ ശരിയായ നിർമാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും സിറാജ് ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News