സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.

വഖഫ് വിഷയത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വീകരിച്ച നിലപാടിന് പിന്നാലെയാണ് ഭീഷണി. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്നും തീരുമാനം വൈകരുതെന്നുമാണ് സമസ്തയുടെ നിലപാട്. നിയമനങ്ങള്‍ നടപ്പാക്കാന്‍ മത പണ്ഡിതരെ ഉള്‍പ്പെടുത്തി പ്രത്യേക നിയമന ബോര്‍ഡ് രൂപീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു.

ചെമ്പരിക്ക ഖാസിയുടെ അനുഭവം തനിക്കുണ്ടായാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്നും നിലപാടുകളില്‍ നിന്ന് പിറകോട്ട് പോകില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോള്‍ ഉണ്ട്, സി. എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും എനിക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതി.

ഞാനിപ്പോള്‍ അതുകൊണ്ടൊന്നും പിന്നോട്ടു പോവുന്ന ആളല്ല. അങ്ങനെ ആണ് മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെ ആവും. അല്ലാഹു തആല നല്ല നിലക്ക് ഈമാനോടെ മരിക്കാന്‍ നമുക്കൊക്കെ തൗഫീഖ് നല്‍കട്ടെ’-തങ്ങള്‍ ആനക്കയത്ത് പറഞ്ഞു.വഖഫ് വിഷയത്തില്‍ മുസ്ലിംലീഗ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി നിലപാട് എടുത്തതിന് പിന്നാലെ ജിഫ്രി തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമണമുണ്ടായിരുന്നു. വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം നടത്തുന്നതിനെതിരെ ജിഫ്രി തങ്ങള്‍ നിലപാട് എടുത്തതിന് പിന്നാലെയായിരുന്നു ഇത്.

സമസ്ത നിലപാടിനെ തുടര്‍ന്ന് പള്ളികളിലെ പ്രതിഷേധത്തില്‍ നിന്ന് ലീഗിന് പിന്‍വാങ്ങേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിളിച്ച് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് ജിഫ്രി തങ്ങള്‍ അറിയിക്കുയും ചെയ്തിരുന്നു. ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സി.എം അബദുല്ല മുസ്ലിയാരെ 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദൂരൂഹസാഹചര്യത്തിലുള്ള ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സമസ്തയും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News