24 മണിക്കൂറിനിടെ 53,500 പേര്‍ക്ക് രോഗബാധ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 53,500 കേസുകളാണ്. 758 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ 38,161 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 1,187,228 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്രയില്‍ ഇന്നലെ 9,509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,41,228 ആയി. 24 മണിക്കൂറിനിടെ 260 പേരാണ് മരിച്ചത്. ആകെ മരണം 15,576 ആയി. ആന്ധ്രാപ്രദേശില്‍ ഇന്നലെ 8,555 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,764 ആയി. 82,886 പേര്‍ ഇതുവരെ രോഗമുക്തി നേടി. 74,404 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

തമിഴ്‌നാട്ടില്‍ ഇന്നലെ 5,875 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 98 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,613 ആയി. 4132 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 5,532 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 84 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കര്‍ണാടകയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,34,819 ആയി.

അതേസമയം, കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. ഇന്നലെയാണ് ഗെഹ്ലോട്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. സി.പി.ഐ.എം ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യ നാരായന്‍ സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News