പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍; എതിര്‍ക്കാന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്കു ബില്‍ പാസാക്കാന്‍ ഭൂരിപക്ഷമില്ലെങ്കിലും എതിര്‍പ്പുകളെ പ്രയാസമില്ലാതെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ ബില്ലിനെതിരെ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച മഹാരാഷ്ട്ര സഖ്യകക്ഷിയായ ശിവസേനയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് രാജ്യസഭയില്‍ പൗരത്വ ബില്ലിന്മേല്‍ ചര്‍ച്ച നടക്കുക. നിലവില്‍ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണ വേണം. ബിജെപിയുടെ 83 സീറ്റടക്കം എന്‍ഡിഎയ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. എഐഎഡിഎംകെ-11, ബിജെഡി-7, വൈഎസ്ആര്‍ കോണ്‍ഗ്രസ്-2, ടിഡിപി-2 എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

എങ്കില്‍ 127 പേരുടെ പിന്തുണയാവും. അതേസമയം, ഇതിനിടെ ബില്ലിനെ പിന്തുണക്കുന്നതില്‍ നിന്ന് ജെഡിയുവിനെ പിന്‍മാറ്റാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടക്കുന്നുണ്ട്. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ച് പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആറ് അംഗങ്ങളാണ് ജെഡിയുവിന് രാജ്യസഭയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News