തലച്ചോറിൽ അണുബാധ: പ്ലസ് ടു വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

കാസർകോട്: തലച്ചോറിൽ അണുബാധയെ തുടർന്ന് 17 കാരി മരിച്ചു. കാസർകോട് മേൽപ്പറമ്പ് ചന്ദ്രഗിരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി എൻ.എം വൈഷ്ണവിയാണ് മരിച്ചത്. കാസർകോട് മേൽപ്പറമ്പിൽ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശിരകളായ ശശിധരൻ-ശുഭ ദമ്പതികളുടെ മകളാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സ്വദേശമായ ബാലുശേരിയിൽ സംസ്കാരം നടത്തി.

ദിവസങ്ങൾക്ക് മുൻപ് തലവേദന, പനി തുടങ്ങിയ അസ്വസ്ഥതകൾ വിദ്യാർത്ഥിനിക്ക് നേരിട്ടിരുന്നു. പിന്നീട് ആശുപത്രിയിൽ കാണിച്ചെങ്കിലും മാറ്റമുണ്ടായിരുന്നില്ല. ഇതിനിടെ പെൺകുട്ടി ബോധരഹിതയായി. ഇതോടെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കുട്ടിക്ക് നിപയാണോയെന്നടക്കം ആദ്യം സംശയമുണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് തലച്ചോറിലേറ്റ അണുബാധയാണ് കാരണമെന്ന് വ്യക്തമായത്. ചികിത്സ തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News