ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ ഒന്നാമതെത്തിയത്. 15 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന പ്രഗ്നാനന്ദ, ക്ലാസിക്കൽ ഗെയിമിലൂടെ നിർണായകമായ മൂന്നു പോയിന്റുകൾ കൂടി നേടിയെടുക്കുകയായിരുന്നു. ഇതോടെ 18 പോയിന്റുമായി ചരിത്ര വിജയത്തിലേക്ക് താരമെത്തി. 2013ൽ ആരംഭിച്ച ടൂർണമെന്റിൽ ഇന്ത്യൻ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനും നിലവിലെ ലോക ചാംപ്യൻ ഡി. ഗുകേഷിനും വരെയില്ലാത്ത നേട്ടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്.
നോർവെ ചെസിൽ ഇതു രണ്ടാം തവണ മാത്രമാണ് പ്രഗ്നാനന്ദ മത്സരിക്കുന്നത്. ക്ലാസിക്കൽ ചെസിൽ നിലവിലെ ലോക ഒന്നാം നമ്പർ താരവും നോർവെ ചെസ് ചാംപ്യനുമായ മാഗ്നസ് കാൾസനെ രണ്ടു തവണയാണ് പ്രഗ്നാനന്ദ തോൽപിച്ചത്. ഈ വർഷം നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പിന്നോട്ടുപോയ പ്രഗ്നാനന്ദയുടെ ശക്തമായ തിരിച്ചുവരവാണ് ഇത്. നോർവെയിൽ ഗുകേഷ് വീണുപോയപ്പോഴും പ്രഗ്നാനന്ദയുടെ സാന്നിധ്യമാണ് അവസാനം വരെ ഇന്ത്യയുടെ പ്രതീക്ഷയായത്. ഒടുവിൽ വിജയവും സ്വന്തമാക്കി യുവതാരം രാജ്യത്തിന്റെ അഭിമാനമുയർത്തി.
ഫൈനൽ റൗണ്ടിൽ 15.5 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ വെസ്‍ലി സോയെ ക്ലാസിക്കൽ ഗെയിമിൽ അലിരെസ ഫിറോജ സമനിലയിൽ കുരുക്കിയിരുന്നു. തുടർന്ന് കളി ടൈ ബ്രേക്കറിലേക്കു നീണ്ടു. ഇതാണ് പ്രഗ്നാനന്ദയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നത്. ഈ സമനില കെയ്മറിനെതിരെ വിജയിച്ചാൽ പ്രഗ്നാനന്ദയ്ക്ക് കിരീടമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. യുഎസ് താരം വെസ്‍ലി ടൈബ്രേക്കർ വിജയിച്ച് 1.5 പോയിന്റുകൾ നേടി ആകെ പോയിന്റ് 17ലേക്ക് എത്തിച്ചു. എന്നാൽ വിജയിച്ച പ്രഗ്നാനന്ദയ്ക്ക് 18 പോയിന്റുണ്ടായിരുന്നു. കിരീടമോഹങ്ങളുമായി ഫൈനൽ റൗണ്ടിലെത്തിയ അലിരെസയ്ക്ക് 15.5 പോയിന്റുനേടി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

