ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ പണം നൽകേണ്ടിയിരുന്നില്ല.
ഇതിനൊപ്പം ആൺകുട്ടികൾക്കുകൂടി സൗജന്യ യാത്ര അനുവദിക്കുന്നതിന് നടപടിയെടുക്കുകയായിരുന്നു. 10 ലക്ഷത്തോളം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം നടപ്പാക്കുന്ന പ്രധാന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും ഇനി മുതൽ സർക്കാരിനുകീഴിലുള്ള നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെയും ബസുകളിൽ യാത്ര സൗജന്യമായിരിക്കും.
ഇതിനായി ഒരു വർഷം സർക്കാരിന് വരുന്ന ചെലവ് 1700 കോടി രൂപയായിരിക്കും. കെ.എസ്.ആർ.ടി.സി. ബസുകളിൽ മാത്രം മൂന്നുലക്ഷത്തോളം വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിക്കേണ്ടിവരും.
ബെംഗളൂരുവിൽ സർവീസ് നടത്തുന്ന ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(ബി.എം.ടി.സി.), നോർത്ത് വെസ്റ്റേൺ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി.) എന്നീ കോർപ്പറേഷൻ ബസുകളിൽ രണ്ടുലക്ഷം വീതം വിദ്യാർഥികൾക്ക് യാത്ര ചെയ്യാമെന്നാണ് കണക്കാക്കുന്നത്.
നിലവിൽ വിദ്യാർഥികൾക്ക് ബസുകളിൽ കൺസെഷൻ അനുവദിക്കുന്നുണ്ട്. ഇതിനായി പ്രത്യേക ബസ് പാസുകളുണ്ട്. ഇതിനകംതന്നെ പാസുകൾ എടുത്ത വിദ്യാർഥികൾക്ക് പണം തിരികെനൽകാൻ നടപടിയെടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശം ഉടൻ പുറത്തിറക്കും.

