പഠനത്തില്‍ താത്പര്യമില്ലാത്തഒരു വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി…. അദ്ധ്യാപകനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന, എന്നാല്‍, വിഷയത്തില്‍ ആഴത്തിലുള്ള ജ്ഞാനം ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥി…. രാഹുല്‍ ഗാന്ധിയെ കുറിച്ച് ബറാക് ഒബാമ

വാഷിംഗ്ടണ്‍ : എല്ലാ ലോകരാഷ്ട്രങ്ങളും ഒരു പോലെ ആരാധനയോടെയും സൗഹൃദത്തോടെയും നോക്കി കണ്ടിരുന്ന മഹത് വ്യക്തിയായിരുന്നു മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇപ്പോള്‍ എട്ടുവര്‍ഷക്കാലം വൈറ്റ്ഹൗസിലിരുന്ന് ലോകത്തെ നിയന്ത്രിച്ച ബാരക്ക് ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാവുകയാണ്. ഈ എട്ടുവര്‍ഷത്തിനിടയില്‍ താന്‍ കണ്ടുമുട്ടിയതും ഇടപഴകിയതുമായ വിവിധ ലോകാനേതാക്കളെ വിലയിരുത്തുന്നുണ്ട് ഈ പുസ്തകത്തില്‍. ഇന്ത്യയില്‍ നിന്നും ഈ പുസ്തകത്തില്‍ ഇടം കണ്ടെത്തിയ രണ്ടു നേതാക്കള്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗും, മുന്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുമാണ്.

പഠനത്തില്‍ താത്പര്യമില്ലാത്തഒരു വിദ്യാര്‍ത്ഥിയെ പോലെയാണ് വയനാട് എം പി രാഹുല്‍ ഗാന്ധി എന്നാണ് ഒബാമ പറയുന്നത്. അദ്ധ്യാപകനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന, എന്നാല്‍, വിഷയത്തില്‍ ആഴത്തിലുള്ള ജ്ഞാനം ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥി. മാത്രമല്ല, വിഷയം പഠിക്കുവാനുള്ള താത്പര്യമോ അതിനുള്ള ശ്രമമോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല എന്നും ഒബാമ പറയുന്നു.അതേസമയം, തികഞ്ഞ മാന്യനും സത്യസന്ധനുമെന്നാണ് മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെ ഒബാമ വിശേഷിപ്പിക്കുന്നത്.

അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. തന്നോടൊപ്പംവൈസ് പ്രസിഡണ്ട് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോ ബൈഡന്‍ തനിക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന തോന്നലുണ്ടായാല്‍ അസ്വസ്ഥനാകുന്ന ഒരു വ്യക്തിയാണെന്നാണ് ഒബാമ പറയുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു മേലധികാരിയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഈ സ്വഭാവം ഇടയ്ക്കിടെ പുറത്തുവരുമെന്നും അദ്ദേഹം തുടര്‍ന്നെഴുതുന്നു

വ്‌ളാഡിമിര്‍ പുട്ടിനെ കാണുമ്പോള്‍ ഷിക്കാഗോ തെരുവിലെ ഒരു ഗുണ്ടയേയാണ് ഓര്‍മ്മ വരിക. ശാരീരികമായി അസാധ്യമായ ആരോഗ്യമുള്ള വ്യക്തികൂടിയാണ് പുട്ടിന്‍ എന്നും ഒബാമ പറയുന്നു.

നവംബര്‍ 17 ന് പുറത്തിറങ്ങുന്ന, ”വാഗ്ദത്ത ഭൂമി” എന്ന 768 പേജുള്ള പുസ്തകത്തില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം തൊട്ട്, ആദ്യവട്ടം പ്രസിഡണ്ട് കാലാവധി കഴിയുന്നതുവരെയുള്ള സംഭവങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളും താന്‍ ഇടപഴകിയ ലോകനേതാക്കളെ കുറിച്ചുള്ള അഭിപ്രായങ്ങളുമൊക്കെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News