![](https://breakingkerala.com/wp-content/uploads/2021/08/shimna-azeez.jpg)
തിരുവനന്തപുരം:മൈസൂരുവിൽ പെൺകുട്ടി കൂട്ടബലാത്സംഗം നേരിടേണ്ടി വന്ന സംഭവത്തെ തുടർന്ന് പെൺകുട്ടികൾ വൈകിട്ട് ആറരക്ക് ശേഷം ക്യാമ്പസിലെ തടാകത്തിനടുത്ത് പോകുന്നത് വിലക്കിയ മൈസൂർ സർവ്വകലാശാലയുടെ പ്രസ്താവനയ്‌ക്കെതിരെ ഡോ ഷിംന അസീസിന്റെ ഫേസ്ബുക് പോസ്റ്റ്.
സമാനപ്രശ്‌നങ്ങൾ എവിടെയുണ്ടായാലും പെണ്ണിനെ മാത്രം കെട്ടിയിടുന്നത് എന്താണ്?. ഭൂമി പെണ്ണിനും ആണിനും ട്രാൻസ്‌ജെന്ററിനുമുള്ളതാണെന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നത് അതിജീവിച്ചവരുടെ തെറ്റാണെന്ന ധാരണ അബദ്ധമാണെന്നും നമ്മളെന്താ തിരിച്ചറിയാത്തതെന്ന്, ഷിംന അസീസ് തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:
മൈസൂരുവിൽ പെൺകുട്ടി കൂട്ടബലാത്സംഗം നേരിടേണ്ടി വന്ന സംഭവത്തെ തുടർന്ന് പെൺകുട്ടികൾ വൈകിട്ട് ആറരക്ക് ശേഷം ക്യാമ്പസിലെ തടാകത്തിനടുത്ത് പോകുന്നത് വിലക്കി മൈസൂർ സർവ്വകലാശാല. ആൺകുട്ടികൾക്ക് യാതൊരു വിധ നിയന്ത്രണങ്ങളോ ബോധവൽക്കരണമോ ഒന്നും പതിവ് പോലെ ഇല്ല. അവിടെ സെക്യൂരിറ്റിയുടെ പട്രോളിങ്ങ് ശക്‌തമാക്കുമത്രേ. ഇനിയെന്ത് വേണം !.
ഈയിടെ കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ ഇരുട്ടും മുന്നേ തന്നെ ലൈബ്രറിയിൽ നിന്നും ഹോസ്‌റ്റലിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളുടെ മുന്നിൽ കെട്ടിടം തൊഴിലാളി ലൈംഗികാവയവപ്രദർശനം നടത്തി. ഇത് സ്‌റ്റാഫ് വാർഡനോട് ചെന്ന് പറഞ്ഞപ്പോൾ കിട്ടിയ മറുപടി നിങ്ങൾ ഇതൊന്നും കാണാതെയാണോ ഇവിടം വരെ എത്തിയത്?, ഇതൊക്കെ ഒന്നുറങ്ങി ഉണർന്നാൽ മറക്കാവുന്നതല്ലേയുള്ളൂ? എന്നാണ്. ഇത് കൊണ്ടാണ് പെൺകുട്ടികൾ നേരത്തേ ഹോസ്‌റ്റലിലേക്ക് കയറേണ്ടതെന്നും അവർ എന്നത്തെയും പോലെ ആവർത്തിച്ചു. സെക്യൂരിറ്റി വർധിപ്പിക്കാം എന്ന വാഗ്‌ദാനം ഇവിടെയുമുണ്ടായി.
സമാനപ്രശ്‌നങ്ങൾ എവിടെയുണ്ടായാലും പെണ്ണിനെ മാത്രം കെട്ടിയിടുന്നത് എന്താണ്?. ഭൂമി പെണ്ണിനും ആണിനും ട്രാൻസ്‌ജെന്ററിനുമുള്ളതാണെന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നത് അതിജീവിച്ചവരുടെ തെറ്റാണെന്ന ധാരണ അബദ്ധമാണെന്നും നമ്മളെന്താ തിരിച്ചറിയാത്തത്?.
വിദ്യാഭ്യാസം നൽകുന്നവരുടെ നിലവാരമാണ് മേലെ പറഞ്ഞത്. ഇക്കണക്കിന് സമൂഹം എന്തൊക്കെയാണ് പറയുന്നുണ്ടാകുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
‘ശ്രീദേവിയെ പൂട്ടിയിടണം’ എന്ന് പറഞ്ഞ കണക്കിന് പെണ്ണിനെ പൂട്ടിയല്ല, എല്ലാവരെയും പരസ്‌പരബഹുമാനം പഠിപ്പിക്കാനാകണം വിദ്യാഭ്യാസം. അല്ലെങ്കിൽ അതൊരു ആഭാസമാണ്.
ഇവരുടെയൊക്കെ തലച്ചോറിൽ എന്ന് വെളിച്ചം വീഴുമോ !!