സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് സ്വദേശി കോയ (57), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.

ഖൈറുന്നുസയുടെ രോഗ ഉറവിടം വ്യക്തമല്ല. ശ്വാസതടസത്തെ തുടര്‍ന്നാണ് ആദ്യം ചികിത്സതേടിയത്. അണങ്കൂറിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ ഓക്സിജന്റെ അളവ് കുറവാണ് എന്ന് കണ്ടെത്തിയതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കടുത്ത ന്യൂമോണിയ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് കോയ മരിച്ചത്. കാര്യമായ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതില്‍ മകന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലത്ത് സമാനമായ രീതിയില്‍ ചൊവ്വാഴ്ച മറ്റൊരു കൊവിഡ് മരണം കൂടി സംഭവിച്ചിരുന്നു. കുഴഞ്ഞുവീണു മരിച്ച എം.ജി കോളജ് ജീവനക്കാരന് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം പരവൂര്‍ പൂതക്കുളം ബേബി മന്ദിരത്തില്‍ രാധാകൃഷ്ണന്‍ (56) ആണു മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News