വൈക്കത്ത് പണം കടം വാങ്ങിയ ആളുടെ വീട്ടിലെത്തി വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു; പണം വാങ്ങിയയാളുടെ ഭാര്യയ്ക്കും പൊള്ളലേറ്റു

വൈക്കം: വൈക്കത്ത് പണം കടം വാങ്ങിയ ആളുടെ വീട്ടിലെത്തി വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. വൈക്കപ്രയാര്‍ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകന്‍ വടയാര്‍ കൃഷ്ണനിവാസില്‍ ബിജു (48) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ 10.30-ന് വൈക്കത്തെ ബെസ്റ്റ് ബേക്കറി ഉടമ ആറാട്ടുകുളങ്ങര ചന്ദ്രാലയത്തില്‍ ബാബുവിന്റെ വീട്ടിലെത്തിയാണ് ബിജു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കടം മേടിച്ച പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യ.

വീടിന്റെ കാര്‍പോര്‍ച്ചില്‍ എത്തി തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെ ബാബുവിന്റെ ഭാര്യ ജയയ്ക്കും പരിക്കേറ്റു. ഇവര്‍ വൈക്കം താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. മരിക്കുന്നതിനുമുമ്പ് ബിജു പാലാ മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ബിജു വൈക്കത്തെ കൃഷ്ണാ ടെക്‌സ്‌റ്റൈല്‍സ് എന്ന വസ്ത്രവ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു. ബിജു വായ്പയായി ബാബുവിന്റെ പക്കല്‍നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ ബാബു, ബിജുവിന്റെ കടയില്‍ എത്തി പണം തിരികെ ചോദിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതില്‍ മനംനൊന്താണ് ബിജു ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News