ഒരു മാസത്തിനിടെ അമ്പത് തവണ സുശാന്ത് സിം കാര്‍ഡ് മാറ്റി, ആരെയോ ഭയന്നിരിന്നു എന്നതിന്റെ തെളിവാണ്; അന്വേഷണം വേണമെന്ന് ശേഖര്‍ സുമന്‍

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിനു പിന്നില്‍ ബോളിവുഡിലെ ഗുണ്ടാസംഘമാണെന്ന് ടെലിവിഷന്‍ താരം ശേഖര്‍ സുമന്‍. കഴിഞ്ഞ ദിവസം നടന്‍ സുശാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. സുശാന്ത് സിങ്ങിന്റെ മരണം ആത്മഹത്യയാണെന്ന് തോന്നിയെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവന്ന വസ്തുതകളും തെളിവുകളും നോക്കുമ്പോള്‍ ഇത് ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ബോളിവുഡില്‍ ഒരു നടന്റെ ഭാവി തീരുമാനിക്കുന്ന സിന്‍ഡിക്കേറ്റും മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ബോളിവുഡ് സെലിബ്രിറ്റികളെ തനിക്കറിയാമെന്നും എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പേരു വെളിപ്പെടുത്താനാവില്ലെന്നും ശേഖര്‍ പറയുന്നു. ബോളിവുഡില്‍ ഗുണ്ടായിസമുണ്ടെന്നും ശേഖര്‍ പറയുന്നു. ‘ജസ്റ്റിസ് ഫോര്‍ സുശാന്ത് ഫോറം’ എന്ന കാംപെയ്‌നിനും സുമന്‍ തുടക്കം കുറിച്ചിട്ടുണ്ട്.

‘സുശാന്തിന്റെ കേസ് തുറന്നതും അടഞ്ഞതുമായ അധ്യായമല്ല, കുറച്ച് കാര്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല, ഒരു മാസത്തിനിടെ അമ്പത് തവണ സുശാന്ത് സിം കാര്‍ഡുകള്‍ മാറ്റിയിരുന്നു. അദ്ദേഹം ആരെയോ ഭയന്നിരുന്നു എന്നതാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. ഇത് ആത്മഹത്യയല്ല. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

‘ഞാനും ഷാരൂഖ് ഖാനും അല്ലാതെ മിനിസ്‌ക്രീനില്‍ നിന്നെത്തി ബിഗ് സ്‌ക്രീനില്‍ മികച്ച വിജയം നേടിയ ഒരാളാണ് സുശാന്ത്. ഇത് പലരെയും ചൊടിപ്പിച്ചിരുന്നു. എന്റെ പക്കല്‍ തെളിവുകളില്ല. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു. ‘സുമന്‍ പറഞ്ഞു.

ജൂണ്‍ 14ന് ആണ് സുശാന്ത് സിങ് രജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ മുംബൈ പോലീസ് അന്വേഷണം തുടരുകയാണ്. സഞ്ജനാ സംഘി, റിയ ചക്രബര്‍ത്തി, യഷ് രാജ് ഫിലിംസ് കാസ്റ്റിംഗ് ഡയറക്ടര്‍ ഷാനൂ ശര്‍മ്മ എന്നിവരടക്കം നടനുമായി ബന്ധപ്പെട്ട 28 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News