മകന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്; സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

റാസല്‍ഖൈമ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകനുള്ള സമ്മാനവുമായി നാട്ടിലേയ്ക്ക് പുറപ്പെട്ട മലയാളി വിമാനത്താവളത്തില്‍ കുഴുഞ്ഞു വീണ് മരിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് 19 പോസിറ്റീവാണെന്നും കണ്ടെത്തി.

കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ മന്‍ച്ചക്കല്‍ (50) ആണ് ചൊവ്വാഴ്ച രാത്രി റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ മരിച്ചത്. അജ്മാനിലെ ഒരു ജ്വല്ലറിക്ക് കീഴില്‍ സ്വര്‍ണാഭരണ നിര്‍മാണ ജോലി ചെയ്തിരുന്ന പവിത്രന്‍ കൊവിഡ് 19 കാരണം കഴിഞ്ഞ മൂന്നു മാസത്തോളമായി തൊഴില്‍ ഇല്ലാതെ കഴിയുകയായിരുന്നു. തുടര്‍ന്ന്, സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ വിമാന ടിക്കറ്റ് സ്വന്തമാക്കി നാട്ടിലേയ്ക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

ചാര്‍ട്ടേര്‍ഡ് വിമാനമായ സ്‌പൈസ് ജെറ്റില്‍ യാത്ര തിരിക്കാന്‍ അജ്മാനില്‍ നിന്നു ബസ് മാര്‍ഗമാണ് ഇദ്ദേഹം റാസല്‍ഖൈമയിലെത്തിയത്. മകന്റെ എസ്എസ്എല്‍സി പരീക്ഷാഫലം വന്ന ദിവസം തന്നെ നാട്ടിലേയ്ക്ക് മടങ്ങാന്‍ സാധിക്കുന്നതില്‍ പവിത്രന്‍ ഏറെ സന്തോഷവാനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മകന്‍ ധനൂപിന് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കൂടി കിട്ടിയതോടെ സന്തോഷം ഇരട്ടിക്കുകയും ചെയ്തു. മകന്‍ ഏറെ കാലമായി ആവശ്യപ്പെടുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. പിന്നീട്, സുഹൃത്തുക്കള്‍ പലരും പവിത്രനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. പിന്നീടാണ് മരിച്ചവിവരം അറിയുന്നത്. സുമിത്രയാണ് ഭാര്യ. ധനുഷ, ധമന്യ എന്നിവര്‍ മറ്റു മക്കളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News