24.7 C
Kottayam
Friday, May 17, 2024

കേരളത്തില്‍ മത്തി ‘കിട്ടാക്കനി’ ആകുമെന്ന് റിപ്പോര്‍ട്ട്! വില്ലന്‍ എല്‍ നിനോ

Must read

തിരുവനന്തപുരം: കേരളത്തില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ് കിട്ടാക്കനിയായി മാറുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് മത്തിയുടെ ഉത്പ്പാദനം ക്രമാതീതമായി കുറയുമെന്ന നിരീക്ഷണം നടത്തിയിരിക്കുന്നത്. എല്‍ നിനോ പ്രതിഭാസമാണ് മത്തിയുടെ ഉത്പ്പാദന കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

2013-ലാണ് സംസ്ഥാനത്ത് മത്തിയുടെ ഉത്പ്പാദനം കുറയാന്‍ തുടങ്ങിയത്. 2012-ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചിരുന്നു. അതില്‍ പകുതിയും മത്തിയായിരുന്നു. എന്നാല്‍ എല്‍ നിനോയുടെ വരവ് മത്തിയുടെ ഉത്പ്പാദനത്തെ സാരമായി ബാധിച്ചു. എല്‍നിനോ ശക്തിപ്രാപിച്ച 2015-ല്‍ മത്തിയുടെ ലഭ്യത വന്‍ തോതില്‍ കുറഞ്ഞു. 2017-ല്‍ നേരിയ തോതില്‍ മത്തി ഉത്പ്പാദനം വര്‍ധിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം എല്‍ നിനോ വീണ്ടും തീവ്രമായതോടെ മത്തി ഉത്പാദനം കുത്തനെ കുറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രജലത്തിന്റെ താപനില വര്‍ധിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. എല്‍ നിനോ ഉഷ്ണ ജലപ്രവാഹം ശാന്തസമുദ്രത്തില്‍ നിന്ന് അറബിക്കടല്‍ വരെ എത്തിയതായാണ് കണ്ടെത്തല്‍. കേരളത്തിന്റെ വടക്ക് നിന്നും തെക്കോട്ട് ഒഴുകുന്ന പോഷക സമൃദ്ധമായ ജലപ്രവാഹത്തെയും എല്‍നിനോ ബാധിച്ചു. എല്‍നിനോയുടെ തീവ്രത മത്തിയുടെ പ്രജനനം കുറയുന്നതിനും കാരണമായി. എല്‍നിനോ പ്രതിഭാസമാണ് കേരള തീരത്തെ മത്തി ലഭ്യത കുറച്ചതെന്ന് സി എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞനായ ഡോ. സുനില്‍ മുഹമ്മദ് വ്യക്തമാക്കി.

മത്തി ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്നുള്ള മത്തിക്കും ഒമാന്‍ മത്തിക്കും ആവശ്യക്കാര്‍ ഏറുകയാണ്. കിലോയ്ക്ക് 250-മുതല്‍ 350 രൂപ വരെയാണ് മത്സ്യവിപണിയില്‍ വരവ് മത്തിയുടെ വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week