KeralaNews

നഗരസഭയുടെ മകൾ രഞ്ജിനിക്ക് മാംഗല്യം; അമ്മയായി നരസഭാധ്യക്ഷ, കൈപിടിച്ച് കൊടുത്തത് എംപി, വരണമാല്യം നൽകി എംഎൽഎ, വരനെ സ്വീകരിച്ചത് കളക്ടർ; നാടിന്റെ കല്യാണം

ആലപ്പുഴ: കുട്ടിക്കാലത്ത് തന്നെ നഗരസഭയുടേയും വനിതാ ശിശു ക്ഷേമ വകുപ്പിന്റെയും മകളായി മഹിളാ മന്ദിരത്തിൽ കഴിഞ്ഞു വരികയായിരുന്ന രഞ്ജിനിക്ക് മാംഗല്യം. കൈനകരി കുട്ടമംഗലം പൗവ്വത്ത് പറമ്പ് രമേശൻ -സുധർമ്മ ദമ്പതികളുടെ മകൻ സുരാജാണ് രഞ്ജിനിക്ക് താലി ചാർത്തിയത്. എല്ലാ ആഘോഷങ്ങളോടെയും മതപരമായ ചടങ്ങുകളോടെയുമായിരുന്നു രഞ്ജിനിയുടെയും സുരാജിന്റെയും വിവാഹം.

രഞ്ജിനിക്ക് അമ്മയുടെ സ്ഥാനത്ത് നിന്ന് നിറപറയും വിളക്കും നൽകിയത് നഗരസഭ അദ്ധ്യക്ഷ സൗമ്യാരാജ് ആയിരുന്നു. കൈ പിടിച്ചു കൊടുത്തത് എഎം ആരിഫ് എംപി, വരണമാല്യമെടുത്തു കൊടുത്തത് എച്ച് സലാം എംഎൽഎ. ആശീർവദിക്കാൻ ജില്ലാ കലക്ടർ എ അലക്‌സാണ്ടറുമെത്തി. വരനെ പന്തലിലേക്ക് സ്വീകരിച്ചത് നഗരസഭ ഉപാദ്ധ്യക്ഷൻ പിഎസ്എം ഹുസൈനാണ്.

ചടങ്ങിനും കുറവുകളൊന്നുമില്ല എന്നുറപ്പിച്ച് ഒരു കാരണവരെപ്പോലെ ഓടി നടന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ ഷാനവാസും എല്ലാറ്റിനും നേതൃത്വം നൽകാൻ നഗരസഭ കൗൺസിലർമാരും, ഉദ്യോഗസ്ഥരും, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഷീബ എൽ, മഹിളാമന്ദിരം സൂപ്രണ്ട് ജിബി ശ്രീദേവി തുടങ്ങിയവരും വിവാഹവേദിയായ നഗരസഭ ടൗൺ ഹാളിലുണ്ടായിരുന്നു.

അങ്ങനെ ആരോരുമില്ലാത്ത രഞ്ജിനിക്ക് എല്ലാമായി നാടൊന്നാകെ ചേർന്നുനിന്നാണ് മാംഗല്യ സൗഭാഗ്യം ഒരുക്കിയത്. പൊന്നും മിന്നും ഒരുക്കങ്ങളുമെല്ലാം നഗരസഭ സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തിയിരുന്നു. തലേ ദിവസം മഹിളാ മന്ദിരം ക്യാംപസ്സിൽ മെഹന്തിയും ഗാനമേളയും വിരുന്നും ഒരുക്കിയിരുന്നു. തങ്ങളുടെ പ്രയ മകളുടെ കല്യാണത്തിന് എല്ലാറ്റിനും മേൽനോട്ടം വഹിച്ച് രാഷ്ട്രീയ നേതാക്കളും പൗര പ്രമുഖരും ഓടി നടന്നു. വനിതാ ശിശുക്ഷേമ വകുപ്പിന്റെ വക പെൺകുട്ടിയ്ക്ക് പോക്കറ്റ് മണിയും നൽകി.

ഇതോടൊപ്പം രഞ്ജിനിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ശാന്തിമന്ദിരത്തിലേയും മഹിളാമന്ദിരത്തിലേയും അന്തേവാസികൾക്കെല്ലാം പുതു വസ്ത്രവും ലഭിച്ചു. തുടർന്ന് നഗരസഭ പ്രതിനിധികൾ വരന്റെ വീട്ടിലേക്ക് ഗൃഹപ്രവേശനത്തിനും നാട്ടുഭാഷയിൽ പറഞ്ഞാൽ വാതിൽ കാണാനും പോവുന്നുണ്ട്.

സ്വന്തം കുഞ്ഞിന്റെ കല്യാണത്തേക്കാളും മോടിയിലാവണം രഞ്ജിനിയുടെ വിവാഹമെന്നും എന്നും നാട്ടു നടപ്പ് അനുസരിച്ചുള്ള എല്ലാ ചടങ്ങും വേണം എന്ന് കൗൺസിലർമാർക്കും ജീവനക്കാർക്കും നിർബന്ധമായിരുന്നു എന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button