സഞ്ജു അഭിമാനമാണ്! രാജസ്ഥാൻ റോയൽസിന് ആശംസകൾ നേർന്ന് പൃഥിരാജും മകൾ അല്ലിയും

കൊച്ചി:നാളെയാണ് രാജസ്ഥാന്‍ റോയല്‍സ് ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങുന്നത്. പഞ്ചാബ് കിംഗ്‌സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളി. വലിയ നിമഷത്തിനാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. സഞ്ജു ഐപിഎല്ലില്‍ ഒരു ടീമിനെ നയിക്കുന്നുവെന്നുള്ളതാണ് അത്. ഇതിനിടെ താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരന്‍.

രാജസ്ഥാന്റെ ഔദ്യോഗിക ജേഴ്‌സി പൃഥ്വിരാജിന് സമ്മാനമായി നല്‍കിയിരുന്നു സഞ്ജു. അതിന് നന്ദി അറിയിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് പൃഥ്വിരാജ് ആശംസകള്‍ അറിയിച്ചത്. പൃഥ്വിക്ക് മാത്രമല്ല, മോള്‍ അല്ലിയുടെ പേരിലും ഒരു ജേഴ്‌സിയുണ്ട്. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നതിങ്ങനെ… ”സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും ഞാന്‍ എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെതന്നെ ഉണ്ടാവും. സഞ്ജു ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം.” പൃഥ്വി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് കാണാം…

സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ ക്യാപ്റ്റനായി തീരുമാനിച്ചത്. ടീം ഡയറക്റ്ററായി ശ്രീലങ്കയുടെ ഇതിഹാസതാരം കുമാര്‍ സംഗക്കാരയും ടീമിനൊപ്പമുണ്ട്. സഞ്ജുവിനെ കേന്ദ്രീകരിച്ച് ഒരു ടീം ഒരുക്കാനാണ് രാജസ്ഥാന്‍ ശ്രമിക്കുന്നത്.

ഇന്ത്യൻ നായകൻ വിരാട് കോലിയിൽ നിന്നും പഠിച്ച കാര്യങ്ങൾ രാജസ്ഥാൻ റോയൽസിൽ നടപ്പിലാക്കുമെന്ന് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യൻ ടീമിലെ താരങ്ങളുടെ ഫിറ്റ്‌നസിൽ വലിയ മാറ്റങ്ങൾ വരുത്തിയത് കോലിയാണ്. ഇതാണ് ഞാൻ അദ്ദേഹത്തിൽ നിന്നും പഠിച്ചത്. ഇത് ഞാൻ രാജസ്ഥാനിലും നടപ്പിലാക്കും സഞ്ജു പറഞ്ഞു

ടീമിലെ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ഉയര്‍ത്തുന്നതില്‍ ഉത്തരവാദിത്തം എനിക്കാണ്. ടീം മാനേജ്‌മെന്റുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. എനിക്ക് 17-18 വയസ് പ്രായമുള്ളപ്പോളാണ് ഞാൻ രാജസ്ഥാനിലെത്തുന്നത്. രാഹുല്‍ ദ്രാവിഡ്, ഷെയ്ന്‍ വാട്‌സന്‍, സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ തുടങ്ങിയ നായകന്മാർക്ക് കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്.

ഇവരുടെയെല്ലാം മികവ് ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചിട്ടുള്ളതാണ്. നേതൃമികവിനെക്കുറിച്ചൊക്കെ ഞാന്‍ പഠിച്ചതു രാജസ്ഥാന്‍ റോയല്‍സില്‍നിന്നാണ്. ഇനി അതെല്ലാം ടീമിനു കാണിച്ചുകൊടുക്കാനുള്ള സമയമാണ് സഞ്ജു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News