കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; മെഡിക്കല്‍ ഇന്റേണുകളേയും കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഇന്റേണുകളെയും കൊവിഡ് ഡ്യൂട്ടിക്കു നിയോഗിക്കണമെന്ന നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ഡ്യൂട്ടിക്കു കൂടുതല്‍ പേരെ നിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണു നീക്കം.

എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥികളെ ടെലി കണ്‍സല്‍ട്ടേഷന്‍, ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള രോഗികളുടെ ചുമതല എന്നിവയ്ക്കായിരിക്കും നിയോഗിക്കുക. നിലവില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനാണ് ഇങ്ങനെയൊരു തീരുമാനം.

പുതിയ പിജി വിദ്യാര്‍ഥികള്‍ വരുന്നതുവരെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സേവനം കൊവിഡ് രോഗികളുടെ പരചരണത്തിനായി ഉപയോഗിക്കും. ബിഎസ്സി/ ജിഎന്‍എം യോഗ്യതയുള്ള നഴ്സുമാരെ മുതിര്‍ന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കീഴില്‍ കൊവിഡ് നഴ്സിങ് ഡ്യൂട്ടികള്‍ക്ക് ഉപയോഗിക്കും. കൊവിഡ് ഡ്യൂട്ടിയില്‍ 100 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് ഇനി വരുന്ന സര്‍കാര്‍ റിക്രൂട് മെന്റില്‍ മുന്‍ഗണന നല്‍കാനും തീരുമാനിച്ചു. ഇവര്‍ക്കു കോവിഡ് വാക്സിനേഷനും ഉറപ്പാക്കും.

അതിനിടെ നീറ്റ് പിജി പരീക്ഷ നാലു മാസത്തേക്കു നീട്ടാന്‍ തീരുമാനിച്ചു. 2021 ഓഗസ്റ്റ് 31ന് മുന്‍പ് പരീക്ഷ നടത്തില്ല. പരീക്ഷ നടത്തുന്നതിനു ഒരു മാസം മുന്‍പു തന്നെ വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News