CrimeKeralaNews

ജിഷമോളുടെ പുതിയ അടവ്‌?മാനസികാരോഗ്യ കേന്ദ്രത്തിലെ വാസം കൂട്ടുപ്രതികളെ രക്ഷപ്പെടുത്താൻ, സംശയിച്ച് പൊലീസ്

ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ, കൂട്ടുപ്രതികളെ രക്ഷപ്പെടുത്താൻ മാനസിക ബുദ്ധിമുട്ടുള്ളതായി അഭിനയിക്കുകയാണോ എന്ന സംശയത്തിൽ പൊലീസ്. നിലവിൽ കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണു ജിഷമോൾ. ഇവർക്ക് കള്ളനോട്ടുകള്‍ കൈമാറിയവരെക്കുറിച്ചുള്ള ചില സൂചനകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. കള്ളനോട്ട് ശൃംഖലയില്‍ ഇവരും കണ്ണിയാണെന്നാണു പൊലീസിനു ലഭിച്ച വിവരം. ഈ പ്രതികളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണോ മാനസികാരോഗ്യ കേന്ദ്രത്തിലെ വാസമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ജിഷ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നെന്നു പറഞ്ഞതിനാലാണ് ആശുപത്രിയിലാക്കാൻ കോടതി നിർദേശിച്ചത്. ഇവരുടെ ചികിത്സ ആരംഭിച്ചെന്നു ആശുപത്രി അധികൃതർ അറിയിച്ചു. മാവേലിക്കര സ്പെഷൽ സബ് ജയിലിന്റെ വനിതാ സെല്ലിൽ കഴിഞ്ഞിരുന്ന ജിഷയെ ഇന്നലെ രാവിലെയാണു മാനസികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോയത്. 10 ദിവസത്തേക്കാണിത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി മാവേലിക്കര ജയിലിൽ എത്തിച്ച ജിഷ അവിടെ മാനസികാസ്വാസ്ഥ്യമൊന്നും പ്രകടിപ്പിച്ചില്ലെന്നു വനിതാ ജയിൽ അധികൃതർ പറഞ്ഞു. 

ജിഷമോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണു പൊലീസ്. ബാങ്ക് രേഖകളിൽനിന്നു കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചേക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. അടുത്തിടെ ചാരുംമൂട്ടിലും കായംകുളത്തും കണ്ടെത്തിയ കള്ളനോട്ട് ഇടപാടുകളുമായി ഇവർക്കു ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജിഷ കൈമാറിയ കള്ളനോട്ടുകളും ചാരുംമൂട്ടിലെയും കായംകുളത്തെയും കള്ളനോട്ടുകളുമായി സാമ്യമുണ്ടോ എന്നു പരിശോധിക്കാനായി നോട്ടുകൾ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയയ്ക്കും.

കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ജിഷ പിടിയിലായപ്പോൾ തന്നെ ഒളിവിൽ പോയ ആളെപ്പറ്റി അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പല തെറ്റായ വിവരങ്ങളും നൽകിയ കൂട്ടത്തിൽ അവർ തന്നെയാണ് ഇയാളെപ്പറ്റി സൂചന നൽകിയത്. ജിഷ നൽകിയ മറ്റു വിവരങ്ങൾ തെറ്റായിരുന്നെന്ന് അന്വേഷണത്തിൽ മനസ്സിലാകുകയും ചെയ്തു.

ജിഷയുടെ വാടക വീടിന്റെ വിലാസം മാത്രമാണു പൊലീസിനുപോലും അറിയുന്നത്. സഹപ്രവർത്തകരോടും ജിഷ ആലപ്പുഴയിൽ താമസിക്കുന്നെന്നു മാത്രമാണ‌ു പറഞ്ഞിട്ടുള്ളത്. കുടുംബത്തെപ്പറ്റിയും വ്യക്തമായ വിവരങ്ങൾ പറയാറില്ല. എടത്വയിൽ എത്തുന്നതിനു മുൻപ് ജിഷമോൾ മാരാരിക്കുളം തെക്ക്, ആര്യാട് കൃഷി ഭവനുകളിലാണു ജോലി ചെയ്തിരുന്നത്. ഏതാനും വർഷം മുൻപാണ് എടത്വയിലെത്തിയത്.

എടത്വയിൽ എത്തിയ ശേഷം ജിഷ രണ്ടു തവണ നീണ്ട അവധിയെടുത്തിരുന്നു. എടത്വയിലെത്തുന്നതിനു മുൻപും രണ്ടു തവണ ഇതേവിധം അവധിയെടുത്തിട്ടുണ്ട്. ഗർഭം അലസിപ്പോയെന്നു പറഞ്ഞാണ് ഒന്നിലേറെ തവണ അവധിയെടുത്തത്. തുടർന്ന് വകുപ്പു തലത്തിൽ അന്വേഷണം നടത്തുകയും ഡയറക്ടറേറ്റിൽ ബോർഡിനു മുന്നിൽ ജിഷ ഹാജരാകേണ്ടി വരികയും ചെയ്തു. ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണു വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button