ധോണിയില്‍ കുങ്കിയാനയെ ഉപയോഗിച്ച് കാട്ടാനയെ തുരത്താന്‍ ശ്രമങ്ങള്‍  തുടരുന്നു

പാലക്കാട്: പാലക്കാട് ധോണിയില്‍ വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയെ തുരത്താന്‍ കുങ്കിയാനയെ ഉപയോഗിച്ചുളള ശ്രമങ്ങള്‍  തുടരുന്നു .വയനാട്ടില്‍ നിന്നെത്തിച്ച പ്രമുഖ എന്ന കുങ്കിയാനയുടെ സഹായത്തോടെ അക്രമകാരിയായ കൊമ്പനെ കാടുകയറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം. ചീക്കുഴി വന ഭാഗത്താണ് പട്രോളിംഗ് നടത്തുന്നത്. കാട്ടാനകളെ മയക്കുവെടി വെക്കുന്നതിനുള്ള അനുമതിക്കായി ഡിഎഫ്ഓ ചീഫ് വൈള്‍ഡ് ലൈഫ് വാര്‍ഡന് കത്തയച്ചിട്ടുണ്ട്.അനുമതി കിട്ടുന്ന മുറയ്ക്ക് മയക്കുവെടി വെക്കുന്നതിനുള്ള നീക്കവും വനംവകുപ്പ് ആരംഭിക്കും.

വെള്ളിയാഴ്ച പുലര്‍ച്ചയാണ് പ്രഭാതസവാരിക്ക് ഇറങ്ങിയ പ്രദേശവാസിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. പുലർച്ചെ 5 മണിക്കായിരുന്നു സംഭവം. എട്ടു പേർക്ക് ഒപ്പം നടത്തത്തിന് ഇറങ്ങിയതായിരുന്നു ശിവരാമൻ. ആനയെ കണ്ടതോടെ ഇവര്‍ പലവഴിക്ക് ഓടി. തൊട്ടടുത്ത പാടത്തേക്ക് ഇറങ്ങിയ ശിവരാമനെ പിന്തുടര്‍ന്ന് എത്തിയാണ് ആന ആക്രമിച്ചതും കൊലപ്പെടുത്തിയതും.

ഒപ്പമുള്ളവർ ചേര്‍ന്ന് ശിവരാമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചപ്പോൾ എന്തിന് രാവിലെ നടക്കാൻ ഇറങ്ങിയെന്ന് ചോദിച്ചെന്നാണ് നാട്ടുകാരുടെ പരാതി. തുടര്‍ന്ന്  പ്രതിഷേധവുമായി സിപിഎമ്മിൻ്റെ നേതൃത്യത്തിൽ നാട്ടുകാര്‍ ഡിഎഫ്ഒ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പിന്നീട്  വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിൽ സിപിഎം പ്രാദേശിക ഹർത്താലും നടത്തി.

ഡിഎഫ്ഒ ഓഫീസിലേക്ക് ബിജെപിയും പ്രതിഷേധ മാര്‍ച്ച് നടത്തി. ഒടുവിൽ വനംവകുപ്പ് പ്രശ്നത്തിൽ സജീവമായി ഇടപെടുകയും കൊമ്പനെ തുരത്താൻ കുങ്കിയാനയെ എത്തിക്കുകയായുമായിരുന്നു. കുടുംബത്തിന്  5 ലക്ഷം രൂപയുടെ അടിയന്തര ധനസഹായവും വനംവകുപ്പ് നൽകി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News