കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; ബസ് കാത്തുനിന്ന യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആ.ര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ സമരം നാലു മണിക്കൂറിലേറെ നീണ്ടപ്പോള്‍ ബസ് കാത്തു നിന്ന് തളര്‍ന്ന് കുഴഞ്ഞു വീണ യാത്രക്കാരന്‍ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (60) ആണ് മരിച്ചത്. കിഴക്കേക്കോട്ടയില്‍ വച്ചാണ് ഇയാള്‍ തളര്‍ന്നു വീണത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുരേന്ദ്രന്റെ ജീവന്‍ രക്ഷിക്കാനായില്ല. എടിഒ ശ്യാം ലോപ്പസ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്.

സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്തതിനാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ജീവനക്കാരുടെ പക്ഷം. കെഎസ്ആര്‍ടിസി ബസുകള്‍ റോഡില്‍ നിരത്തിയിട്ടായിരുന്നു പ്രതിഷേധം. ഇതേതുടര്‍ന്ന് വന്‍ ഗതാഗത കുരുക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.

നാലുമണിക്കൂറിന് ശേഷമാണ് സമരം പിന്‍വലിച്ചത്. ഡിസിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍വീസുകള്‍ പുനഃരാരംഭിച്ചു. മിന്നല്‍ പണിമുടക്കില്‍ തലസ്ഥാനം സ്തംഭിച്ചത് നാല് മണിക്കൂറാണ്. നിരവധി പേര്‍ ബസ് കിട്ടാതെ വലഞ്ഞു. ജനജീവിതം സ്തംഭിച്ചതോടെ ഡിസിപി ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത കെഎസ്ആര്‍ടി ജീവനക്കാരെ ജാമ്യത്തില്‍ വിട്ടയയ്ക്കാനും തീരുമാനമായി.

ആറ്റുകാലിലേക്ക് റൂട്ട് മാറി സര്‍വീസ് നടത്താന്‍ ശ്രമിച്ച സ്വകാര്യ ബസിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്വകാര്യ ബസിനെ തടഞ്ഞ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സാം ലോപ്പസിന്റെ നേതൃത്വത്തിലുള്ള കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കിയതോടെ സ്വകാര്യ ബസ് ജീവനക്കാരും ഇവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യാത്രക്കാരെ ഇറക്കാന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News