News

സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാത്രി 10 മുതൽ രാവിലെ ആറുവരെ ആയിരിക്കും കർഫ്യൂ.കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.

സംസ്ഥാനത്തെ നിലവിലെ സ്ഥിതിയും അതിന്റെ സവിശേഷതകളും ഇന്ന് ചേര്‍ന്ന യോഗം വിലയിരുത്തി എങ്ങനെ മുന്നോട്ട് പോകാം എന്ന് ആലോചിച്ചപ്പോള്‍ ഈ രംഗത്തെ പ്രമുഖരേയും ആരോഗ്യവിദഗ്ദ്ദരേയും ചേര്‍ത്ത് ഒരു യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സാ രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദ​ഗ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവരെയെല്ലാം ആ യോഗത്തിലേക്ക് ക്ഷണിക്കും. സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യും. സെപ്തംബര്‍ ഒന്നിനാണ് ആ യോഗം ചേരുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് മരണ നിരക്ക് പിടിച്ചു നി‍‌‍ർത്തുന്നതിൽ ദേശീയ തലത്തിൽ തന്നെ കേരളത്തിന്റെ കണക്കുകളാണ് എറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി വാ‍‌ർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാൽ കേസ് കൂടിയാലും കേരളത്തിന് നേരിടാനാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ‍‌‌ർത്തു.

മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയ ശരാശരി ഇതിൻ്റെ മൂന്നിരട്ടിയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതൽ വയോജനങ്ങൾ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാന സാധിച്ചത് പ്രതിരോധ സംവിധാനത്തിൻ്റെ ഗുണം കൊണ്ട് മാത്രമാണ്. മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലമാണ് കൊവിഡ് കേസുകളിൽ ഓണത്തോടെ വ‍‌ർധനവുണ്ടായതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിച്ചിരുന്നു. വാക്സീനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്സീൻ നൽകുന്നുണ്ട്.

മരണനിരക്ക് പിടിച്ചു നിര്‍ത്താനായെങ്കിലും രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് ആനുപാതികമായി മരണങ്ങളും വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. മരിക്കുന്നവരിലേറെയും പ്രായാധിക്യവും അനുബന്ധ രോഗങ്ങളും ഉള്ളവരാണെന്നാണ് വിശദീകരണം.

ഐസിഎംആ‌‍‌ർ സിറോ സ‍‌ർവെയിലൻസ് വിവരങ്ങൾ വച്ചാണ് മുഖ്യമന്ത്രി കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കേരളത്തിനായെന്ന് അവകാശപ്പെടുന്നത്. ഏറ്റവും അവസാനം ഐസിഎംആർ പുറത്തുവിട്ട സർവേ പ്രകാരം കേരളത്തിലെ 44.4 പേർക്ക് മാത്രമാണ് രോഗം വന്നു പോയത്. കൂടുതൽ പേരിൽ വൈറസ് എത്തുന്നത് തടയാൻ നമ്മുക്കായെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ഇതുവരെ രോഗം ബാധിക്കാത്തവർ കേരളത്തിൽ അൻപത് ശതമാനത്തിനും മുകളിലാണ് എന്നതാണ് മറ്റൊരു വശം. ദേശീയതലത്തിൽ 66.7 ശതമാനം പേർക്കാണ് രോഗം വന്നു പോയത്. രാജ്യത്തെ ആകെ കണക്കെടുത്താൽ ഇനി 33 ശതമാനം പേർക്കാണ് രോഗം വരാനുള്ളത്. മധ്യപ്രദേശിൽ 79 ശതമാനം പേർക്ക് രോഗം വന്നു പോയെന്നാണ് സെറം സർവേ പറയുന്നത്.

രണ്ട് കോടിയോളം പേര്‍ക്ക് കേരളത്തിൽ ആദ്യഡോസ് വാക്സീൻ നൽകി കഴിഞ്ഞു. സെപ്തംബറിൽ തന്നെ 18- വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നൽകാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റിൽ ആരംഭിച്ച വാക്സീനേഷൻ യജ്ഞം വലിയ വിജയമാണ്. പദ്ധതിയിലൂടെ 50 ലക്ഷം പേര്‍ക്ക് ഇതിനോടകം വാക്സീൻ നൽകി കഴിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 2.77 കോടി ഡോസ് പേര്‍ക്ക് ആകെ വാക്സീൻ ൽകിയിട്ടുണ്ട്. 57.6 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 31265 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,11,23,643 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3943, എറണാകുളം 3750, കോഴിക്കോട് 3252, മലപ്പുറം 3119, കൊല്ലം 2733, പാലക്കാട് 1691 തിരുവനന്തപുരം 2289, ആലപ്പുഴ 1900, കോട്ടയം 1599, കണ്ണൂര്‍ 1549, പത്തനംതിട്ട 1205, വയനാട് 1203, ഇടുക്കി 1146, കാസര്‍ഗോഡ് 512 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 18, കൊല്ലം 10, കോഴിക്കോട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, ആലപ്പുഴ 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1571, കൊല്ലം 2416, പത്തനംതിട്ട 805, ആലപ്പുഴ 1244, കോട്ടയം 476, ഇടുക്കി 741, എറണാകുളം 1819, തൃശൂര്‍ 2521, പാലക്കാട് 2235, മലപ്പുറം 3002, കോഴിക്കോട് 2301, വയനാട് 649, കണ്ണൂര്‍ 1138, കാസര്‍ഗോഡ് 550 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,04,896 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,51,666 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,14,031 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,84,508 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2792 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button