ഇന്ത്യയുടെ സ്ഥലങ്ങളും ചേര്‍ത്ത് അതിര്‍ത്തിവരച്ച് നേപ്പാള്‍,ജമ്മുവില്‍ ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാന്‍,കൊവിഡ് കാലത്ത് അയല്‍ക്കാരെക്കൊണ്ട് പൊറുതിമുട്ടി ഇന്ത്യ

ന്യൂഡല്‍ഹി :കൊവിഡ് രോഗം കാട്ടുതീ പോലെ പടര്‍ന്നു പിടിയ്ക്കുന്നതിനിടെ അതിര്‍ത്തി തര്‍ക്കത്തിന്റെ പുതിയ തലവേദന നല്‍കി അയല്‍രാജ്യമായ നേപ്പാള്‍. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമാക്കിയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ രേഖപ്പെടുത്തിയ ഭൂപടം പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കിയിരിക്കുകയാണ് നേപ്പാള്‍ പാര്‍ലമെന്റ്. 275 അംഗ ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള പിന്തുണയോടെയാണു ഭേദഗതി. തുടര്‍നടപടികള്‍ക്കായി ബില്‍ ദേശീയ അസംബ്ലിയിലേക്ക് അയക്കും.

ഭൂപടം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യ നേപ്പാളിനെ നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ നടപടി.

അതിനിടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനവും തുടരുകയാണ്. പാകിസ്ഥാന്റെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചു. നിയന്ത്രണ രേഖയ്ക്കപ്പുറം പാക്കിസ്ഥാന്റെ 10 സേനാ പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള പൂഞ്ച്, രജൗരി സെക്ടറുകളിലാണ് പാകിസ്ഥാന്‍ തുടര്‍ച്ചയായി ഷെല്ലാക്രമണം നടത്തിയത്. ഇതോടെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചത്.

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാക്ക് അധീന കശ്മീരില്‍ സ്ഥിതി ചെയ്യുന്ന ശത്രുസേനയുടെ കാവല്‍പ്പുരകളാണ് ഇന്ത്യ തകര്‍ത്തത്. പാക്ക് സേനയ്ക്കു കാര്യമായ നാശനഷ്ടം സംഭവിച്ചതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാക്ക് ആക്രമണത്തില്‍ ഇന്ത്യയുടെ ഭടന്‍ വീരമൃത്യു വരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News